കൊച്ചി: വനവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആദിവാസി ഗോത്രമഹാസഭ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു. ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ആരംഭിക്കുന്ന സമരത്തിന് മുന്നോടിയായി ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് സമരപ്രഖ്യാപന കണ്വെന്ഷന് സംഘടിപ്പിക്കും.
ഭൂരഹിതര്‍ക്ക് പതിച്ചു നല്കാന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 20000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുക, മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നില്പ്പു സമരത്തില്‍ ഉന്നയിച്ചിരുന്നത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം പുനരാരംഭിക്കുന്നത്.
ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. വനവാസി സമൂഹത്തിന്റെ ആവശ്യങ്ങളോടുള്ള മുന്നണികളുടെ സമീപനം മനസിലാക്കിയതിനു ശേഷമാവും അവരോടുള്ള രാഷ്ട്രീയ നിലപാടുകള്‍ തീരുമാനിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ കോഡിനേറ്റര്‍ എം ഗീതാനന്ദന്, അധ്യക്ഷ സി.കെ. ജാനു, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ഭാരവാഹി വി.ഡി. മജീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: