തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിന്റെ വിസ്താരത്തി്നിടെ പരിധിവിട്ട പ്രതിഭാഗ നടപടിയില്‍ കോടതിക്ക് അതൃപ്തി. കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് ടി.പി.അനിലിനെ വിസ്തരിക്കുമ്പോഴായിരുന്നു പ്രതിഭാഗത്തിന്റെ പരിധി വിട്ട ചോദ്യങ്ങള്‍.
സംഭവം നടക്കുമ്പോഴുണ്ടായിരുന്ന ദൃക്സാക്ഷിയോടെന്ന പോലെയും, അന്വേഷണോദ്യോഗസ്ഥനോടെന്ന പോലെയുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു വിസ്താരം. ചോദ്യം പരിധിവിടുന്നുവെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയതോടെ കോടതിയും ഇടപെട്ടു. പ്രതിഭാഗം അഭിഭാഷകന് അഡ്വ.രാമന്‍പിള്ളയും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി.ഉദയഭാനുവും വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടതോടെ കോടതി ഹാള്‍ ഇരു അഭിഭാഷകരും തമ്മിലുള്ള പോര്‍വിളിക്ക് സാക്ഷിയായി.
മജിസട്രേട്ടിനെ വിസ്തരിക്കുന്നതിന് 1969ലെ യു.പി കോടതി വിധിയും, നിയമ വശവും വിശദീകരിച്ചായിരുന്നു പ്രോസിക്യൂഷന് പ്രതിഭാഗത്തിനെ നേരിട്ടത്. ഇതോടെ കോടതിയും ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. പ്രോസിക്യൂഷന് വാദം ശരിയാണെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇരുപത് മിനുട്ടോളം നീണ്ട വാദം കോടതി ഇടപെടലോടെ പ്രതിഭാഗം അവസാനിപ്പിച്ചു.
തിങ്കളാഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ പേരാമംഗലം എസ്.ഐ. ടി.എന്‍.സുധാകരന്റെ വിസ്താരവും പൂര്‍ത്തിയാക്കി. ഇതോടെ പ്രോസിക്യൂഷന് സാക്ഷി വിസ്താരം അവസാനഘട്ടത്തിലത്തെി. അവസാന സാക്ഷി കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ വിസ്താരം 26ന് നടക്കും. നേരത്തെ മൊഴിമാറ്റിയതിനെ തുടര്‍ന്ന് കോടതി വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയച്ച മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍ അവധിയപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: