വാതാലയേശനായ ഗുരുവായൂരപ്പനെ അഭയം പ്രാപിച്ച് രോഗവിമുക്തനായ മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി സംസ്കൃത കാവ്യരചനയില്‍ മലയാളത്തിന്റെ സംഭാവനയാണ്. 1560 ല്‍ മലപ്പുറത്തിനടുത്തുള്ള തിരുനാവായയില്‍ ജനിച്ചു. ഭട്ടമീമാംസ രചിച്ച മാതൃദത്തന്‍ ഭട്ടതിരിപ്പാടിന്റെ പുത്രനാണ്. അച്ഛനും തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി തുടങ്ങി വിവിധ മഹാരഥന്മാര് ഗുരുക്കന്മാരായിരുന്നു.
ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനത്തിന്റെ ശുദ്ധമലയാളത്തിലുള്ള കൃതിയുടെ പിഴവ് നോക്കിത്തരണമെന്ന അഭ്യര്‍ത്ഥന മേല്‍പ്പുത്തൂര്‍ തള്ളിക്കളഞ്ഞു എന്നും പറയപ്പെടുന്നു. അന്നു രാത്രി മേല്‍പ്പുത്തൂരിന്റെ ‘വിഭക്തി’യേക്കാളും പൂന്താനത്തിന്റെ ‘ഭക്തി’യാണ് എനിക്കിഷ്ടം എന്ന് ഭഗവാന് സ്വപ്നത്തില്‍ വന്നു എന്നും കഥ കേള്‍ക്കുന്നു.
ഒരു സമയത്ത് വാതരോഗത്താല്‍ വലഞ്ഞ് അവശനായ നാരായണഭട്ടതിരിയോട് ഗുരുവായൂരപ്പന് തന്നെയാണ് ഏകരക്ഷ എന്ന് ഭക്തന്മാര് പറഞ്ഞുനല്കിയതുപ്രകാരം അദ്ദേഹം
അവിടേയ്ക്കുയാത്രയായി.. ആ ദിവ്യമായ സന്നിധിയില്‍ ഇരുന്ന് നടത്തിയ കാവ്യാര്ച്ചനയാലാണ് ആ കാരുണ്യമൂര്‍ത്തി കണ്ണുതുറന്നത്. ഭഗവാന്റെ ചരിതങ്ങള്‍ ഒരു ദിവസം പത്ത് ശ്ലോകങ്ങള്‍ എന്ന വിധത്തില്‍ എഴുതാന്‍ ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ വലിയമ്പലത്തിന്റെ ഇടത്തുഭാഗത്തിരുന്നായിരുന്നു രചന. അവിടെ ഇന്നും വിളക്കു തെളിയിക്കുന്നു.
നൂറ് ദിവസത്താലാണ് ‘ആയുരാരോഗ്യ സൗഖ്യം’ എന്ന് വരെ എഴുതിത്തീര്‍ത്തത്. അതിനാല്‍ വാതരോഗം മേല്‍പ്പുത്തൂരില്‍ നിന്നും അകന്നുപോയി. ‘നാരായണീയം’ എന്ന കൃതിയാണ് ഭഗവാന്റെ തിരുമുന്നില്‍ ഇരുന്ന് എഴുതിയത്. ഭാഗവതം കഴിഞ്ഞാല്‍ ഏറെ പ്രചാരത്തിലുള്ള കൃതി നാരായണീയമാണ്.
ഭട്ടതിരിപ്പാടിന്റെ ഒട്ടേറെ കൃതികള്‍ നിലവിലുണ്ട്. ചാക്യാന്മാര്ക്ക് അവതരിപ്പിക്കുന്നതിനായി ഒട്ടേറെ ചമ്പുക്കള്‍, വ്യാകരണ സംബന്ധമായി എണ്ണമറ്റ കൃതികള്‍ നിലവിലുണ്ട്. ക്രിയാസര്വ്വസ്വത്തില് ഇദ്ദേഹത്തിന്റെ ജീവചരിത്രം കൂടി ചേര്‍ത്തിട്ടുണ്ടത്രേ. ശ്രീപാദസ്തുതി, ഗുരുവായു പുരേശ സ്തോത്രം എന്നിവ പ്രശസ്തമാണ്.
മഴമംഗലം നമ്പൂതിരിയുടെ കൊടിയവിരഹം എന്ന മണിപ്രവാള ചമ്പുവിനെ കോടീവിരഹം വ്യാകരണ ഗ്രന്ഥമാക്കി ഭട്ടതിരിപ്പാട് എഴുതി. വൈദിക കര്‍മത്തിനായി ആശ്വലായന ക്രിയാകര്മം രചിച്ചു. ഏകദേശം 1650 നടുത്താവും മേല്‍പ്പുത്തൂരിന്റെ മരണം നടന്നതെന്നാണ് വിശ്വാസം.
1851 ല്‍ ഇരയിമ്മന്‍ തമ്പിയാണ് സര്‍ക്കാര്‍ അച്ചുകൂടത്തില്‍ ‘നാരായണീയം’ പുസ്തകരൂപത്തിലാക്കിയത്. എഴുത്തച്ഛന്, പൂന്താനം എന്നിവര്‍ സമകാലീകരായിരുന്നു എന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: