മാവേലിക്കര: ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മറ്റികളെ നോക്കകുത്തിയാക്കി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് തുടരുന്ന ഏകാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. മാന്നാര്‍, ചെന്നിത്തല സംഭവങ്ങള്‍ക്ക് പിന്നാലെ ചെങ്ങന്നൂര്‍, മാന്നാര്‍, മാവേലിക്കര ഏരിയ കമ്മറ്റിയുടെ കീഴില്‍ പല സ്ഥലത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഇവര്‍ ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ത്തുന്നത്. പല ലോക്കല്‍ കമ്മറ്റികളിലും ജില്ലാ സെക്രട്ടറിക്കെതിരെ വിഎസ്, ഔദ്യോഗിക പക്ഷക്കാര്‍ വിഭാഗീയത മറന്ന് ഒന്നിക്കുന്ന കാഴ്ചയാണുള്ളത്. ഇതാണ് ചെന്നിത്തലയിലും മാന്നാറിലും സംഭവിച്ചത്. മാന്നാറില്‍ വിഎസ് പരിപാടി വിലക്കിയതിനെതിരെ വിഎസ്, ഔദ്യോഗിക പക്ഷക്കാര്‍ ഒന്നിക്കുകയും വലിയ പരിപാടി നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ നടന്ന സംഭവങ്ങള്‍ക്കും സമാനമായ അവസ്ഥയാണുള്ളത്. എല്‍ഡിഎഫിന് എട്ടംഗങ്ങളുള്ള പഞ്ചായത്തില്‍ സിപിഎം-ഏഴ്, സിപിഐ-ഒന്ന് എന്നാണ്. പ്രസിഡന്റു സ്ഥാനം ജനറലായ ഇവിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളെ ഒഴിവാക്കി ജിനുജോര്ജ്ജിനെ പ്രസിഡന്റാക്കാനായിരുന്നു സജി ചെറിയാന്റെ നീക്കം. ഇതിനു പിന്നില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കുക എന്നതായിരുന്നു.
ഇതിനെതിരെ ഭൂരിപക്ഷ അംഗങ്ങളും രംഗത്ത് എ ത്തുകയും ഇ.എന്‍. നാരായണനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് ജില്ലാ സെക്രട്ടറിയെ ചൊടിപ്പിച്ചു. തുടര്‍ ന്നാണ് സിപിഐയിലെ ഏക വനിതാ അംഗത്തിന് പ്രസിഡന്റു സ്ഥാനം നല്കാന് ജില്ലാ സെക്രട്ടറി തീരുമാനിച്ചത്.
എന്നാല്‍ ലോക്കല്‍, ഏരിയ കമ്മറ്റിയംഗങ്ങള്‍ ഇ.എന്‍. നാരായണനെ പ്രസിഡന്റാക്കണമെന്ന് നിശ്ചയിച്ചു. ഈ തീരുമാനം അംഗീകരിക്കാന്‍ ജില്ലാ സെക്രട്ടറി തയ്യാറായില്ല. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
സമാനമായ നിലപാടാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലും സ്വീകരിച്ചത്. ഇവിടെ വൈസ്പ്രസിഡന്റായി മാന്നാര്‍ ഡിവിഷനില്‍ നിന്നുള്ള ശശികല രഘുനാഥിനെ നിശ്ചയിക്കാനായിരുന്നു തീരുമാനം. ലോക്കല്‍, ഏരിയ കമ്മറ്റികളുടെ തീരുമാനത്തെ മറികടന്ന് സരസു സാറാമാത്യുവിനെ ജില്ലാ സെക്രട്ടറി നേരിട്ട് നിശ്ചയിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവസാന രണ്ടര വര്‍ഷം ശശികല രുഘനാഥിന് നല്മാമെന്ന് ധാരണയുണ്ടാക്കി.
മാവേലിക്കര നഗരസഭയിലും സീനിയര്‍ അംഗങ്ങളെ മറി കടന്ന് അഡ്വ.നവീന്‍ ഡേവിഡിനെ വൈസ്ചെയര്‍മാന്‍ ആക്കാന്‍ നീക്കം നടന്നെങ്കിലും ഇത് ലോക്കല്‍, ഏരിയ കമ്മറ്റിയംഗങ്ങളുടെ ശക്തമായ എതിര്‍പ്പില്‍ ഉപേക്ഷിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും ജില്ലാ സെക്രട്ടറിയുടെ താത്പര്യപ്രകാരമാണ് നിശ്ചയിച്ചത്. ഇവിടെ പാര്‍ട്ടിയിലെ സീനിയോറിറ്റി മറകടന്നതായി ആരോപണമുണ്ട്.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിച്ചാണ് ജില്ലാ സെക്രട്ടിയുടെ പോക്കെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പോലും അവഗണിച്ച് സ്വജനപക്ഷപാതയും ബിസിനസ്സ് താത്പര്യങ്ങളുമാണ് ജില്ലാ സെക്രട്ടറി പരിഗണിക്കുന്നത്. നിലപാടുകളെ ചോദ്യം ചെയ്യുന്നവരോട് ഭീഷണിയുടെ സ്വരത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: