റാഞ്ചി: മുപ്പത്തിയൊന്നാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം കേരളത്തിന്റെ കുതിപ്പ്. ആദ്യ ദിനം മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 43 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്ന കേരളം ഇന്നലെ വന്‍ കുതിപ്പ് നടത്തി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 122 പോയിന്റാണ് കേരളത്തിന് സ്വന്തമായത്. 128 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 115 പോയിന്റ് നേടിയ തമിഴ്നാട് മൂന്നാമതും മഹാരാഷ്ട്ര 100 പോയിന്റുമായി നാലാമതും.
മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ നാല് സ്വര്‍ണ്ണമാണ് കേരളം പിടിച്ചെടുത്തത്. നാല് സ്വര്‍ണ്ണവും നേടിയത് പെണ്‍കുട്ടികള്‍. പോള്‍വോള്‍ട്ടില്‍ ടീം ക്യാപ്റ്റന്‍ മരിയ ജെയിസണ്‍ ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോര്‍ഡും മറികടന്ന് പൊന്നണിച്ചു. 3.70 മീറ്റര്‍ ചാടിയാണ് മരിയ കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. തന്റെ തന്നെ പേരിലുള്ള 3.65 മീറ്ററിന്റെ റെക്കോര്‍ഡാണ് മരിയ പഴങ്കഥയാക്കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ മീറ്റിലാണ് മരിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2013-ല്‍ മലയാളി താരമായ സിഞ്ജു പ്രകാശിന്റെ പേരിലുള്ള 3.40 മീറ്ററിന്റെ മീറ്റ് റെക്കോര്‍ഡും ഇന്നലെ മരിയക്ക് മുന്നില്‍ വഴിമാറി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 10000 മീറ്റര്‍ നടത്തത്തില്‍ മേരി മാര്ഗരറ്റിലൂടെയാണ് ഇന്നലെ കേരളം സ്വര്‍ണ്ണവേട്ടക്ക് തുടക്കം കുറിച്ചത്. 53 മിനിറ്റ് 29.40 സെക്കന്റില്‍ നടന്നെത്തിയാണ് മേരി പൊന്നണിഞ്ഞത്. പാലാ അല്‍ഫോന്‍സാ കോളജിലെ വിദ്യാര്‍ഥിനിയാണ് മേരി മാര്‍ഗരറ്റ്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍ 14.69 സെക്കന്റില്‍ ഫിനിഷ് ചെയ്ത് അപര്‍ണ റോയി, അണ്ടര്‍ 14 വിഭാഗം ട്രയാത്ലണില് പി.എസ്. പ്രഭാവതി എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്വര്‍ണ്ണ ജേതാക്കള്‍.
ഹര്‍ഡിസില്‍ നിന്ന് രണ്ട് വെള്ളിയും രണ്ട് വെങ്കലവും കൂടി കേരളം ഇന്ന് നേടിയിട്ടുണ്ട്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റിയനും (14.51 സെക്കന്‍ഡ്) ആണ്‍കുട്ടികളുടെ 110 മീറ്ററില്‍ മെയ്മോന് പൗലോസും (14.57 സെക്കന്‍ഡ്) വെള്ളിയണിഞ്ഞു. മെയ്മോന് പിന്നില്‍ ഫിനിഷ് ചെയ്ത കേരളത്തിന്റെ തന്നെ പ്രവീണ്‍ ജെയിംസിനാണ് (14.87 സെക്കന്‍ഡ്) വെങ്കലം. 100 മീറ്റര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലും കേരളം വെങ്കലം നേടി.
14.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സൗമ്യ വര്‍ഗീസിനാണ് വെങ്കലം. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ലോങ്ജമ്പിലും കേരളം വെള്ളിനേടി. 5.66 മീറ്റര്‍ ചാടി രമ്യ രാജനാണ് രജത മെഡല്‍ സ്വന്തമാക്കിയത്. എന്നാല്‍ കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയായ ആതിര സുരേന്ദ്രന് 5.40 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ സ്പ്രിന്റ് മെഡ്ലെ റിലേയില്‍ നിബ. കെ.എം., ബിസ്മി ജോസഫ്, അതുല്യ ഉദയന്‍, സൂര്യമോള്‍. ടി എന്നിവരട ടീം വെള്ളി നേടി. 18 വയസ്സിന് താഴെയുള്ള ആണ്കുട്ടികളുടെലോങ് ജമ്പില്‍ 7.28 മീറ്റര്‍ ചാടി എം. ശ്രീശങ്കര്‍ കേരളത്തിനായി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: