കാസര്‍കോട്: വിവരമില്ലാത്തവരുടെ രാജാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയെന്നത് പോകട്ടെ അദ്ദേഹം കേരളത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്നു. കോടിയേരിക്ക് ലോകം ആരാധിക്കുന്ന പേജാവര്‍ മഠാധിപതി വിശ്വേശ തീര്ത്ഥയെക്കുറിച്ച് ഒന്നു മറിയില്ലെന്നതില് ഞാന്‍ സഹതപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 15 ന് കൊല്ലത്ത് മുന്‍ കേരള മുഖ്യമന്ത്രി ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തും.
ആ വിവരം അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ട് അറിയിക്കാനാണ് എത്തിയതെന്ന് മുരളീധരന് വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്രയുടെ കെടാവിളക്ക് തെളിയിക്കുന്ന മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വി.മുരളീധരന്റെ കൂടിക്കാഴ്ച.
വി.മുരളീധരന് സമത്വമുന്നേറ്റ യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. യാത്ര കേരളത്തിലെന്ത് ചലനം ഉണ്ടാക്കുമെന്ന് മനസ്സിലാക്കി കഴിഞ്ഞത് കൊണ്ടാണ് എതിര്‍പ്പുമായി ഇടത് മുന്നണി നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. ചട്ടമ്പിസ്വാമി, സ്വാമി വിവേകാനന്ദന്, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങള്‍ വെച്ച് സിപിഎം സംഘടനകള്‍ നടത്തുന്ന യാത്രകളില്‍ അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവ സമത്വമല്ല. അവര്‍ അവരുടെ രാഷ്ട്രീയ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ചിന്താധാരകളാണ് പ്രചരിപ്പിക്കുന്നതെന്ന് വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: