തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പുറകില്‍ മനുഷ്യക്കടത്താണ് നടന്നതെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പ്രതികളുടെ മുംബൈ ബന്ധവും സാമ്പത്തിക സ്രോതസ്സും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ട്. മുംബൈയില്‍ നിന്ന് ഇവര്‍ക്ക് ഇ-മെയില്‍, എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ അങ്ങോട്ടും പ്രതികരണങ്ങള്‍ അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് പ്രതികളെ മുംബൈയില്‍ കൊണ്ടുപോകേണ്ടതുണ്ട്. പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്താണ് നടന്നിരിക്കുന്നത്. അതിനാല്‍ പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് മുന്‍നിര്‍ത്തി വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിടിയിലായ പ്രതികളെ ഒരുമിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളൂ. മാത്രമല്ല മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ അന്തര്‍ സംസ്ഥാന അന്വേഷണം വേണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ കൂടാതെ വന്‍ തിമിംഗലങ്ങള്‍ പിടിയിലാകാനുണ്ടെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
അതിനിടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കോടതി ഇവരെ സൈബര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷിര്‍സിയാണ് കേസ് പരിഗണിച്ചത്.സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യകേസിലെ മൂന്നാംപ്രതിയാണ് രാഹുല്‍ പശുപാലന്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ച രണ്ടു കേസുകളില്‍ രാഹുലും രശ്മിയും പ്രതികളാണ്. 29/2015 നമ്പരിലുള്ള ആദ്യകേസിലാണ് രാഹുലിനെയും മറ്റു മൂന്നുപേരെയും മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 34/2015 നമ്പരിലുള്ള രണ്ടാമത്തെ കേസില്‍ രാഹുലടക്കം ഏഴുപേരെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഈ കേസില്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ളതിനാല്‍ പ്രതികളെയുംകൊണ്ട് മറ്റുസംസ്ഥാനങ്ങളില്‍ പോയി തെളിവെടുക്കേണ്ടതുണ്ട്. അതിനാലാണ് കസ്റ്റഡിദിവസം ദീര്‍ഘിപ്പിച്ചു നല്‍കിയതെന്ന് പബ്ലിക്
പ്രോസിക്യൂട്ടര്‍ എ. സന്തോഷ്കുമാര്‍ പറഞ്ഞു.
അതേസമയം, ബെംഗളൂരുവിലെ യെലഹങ്കയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സഹോദരിയെയും വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ കോടതി മാറ്റിവച്ചു. ബെംഗളൂരുവില്‍നിന്ന് കുട്ടികള്‍ വിമാനത്തിലാണ് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയത്. സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ എന്തു സുരക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു. കേസ് 30ന് വീണ്ടും പരിഗണിക്കും. അന്ന് ഈ അപേക്ഷ പരിഗണിക്കണോ വേണ്ടയോ എന്ന് പറയാമെന്നും കോടതി വ്യക്തമാക്കി.
ഭരണത്തിലുള്ളവര്‍ തന്നെ കുടുക്കിയതാണെന്ന് ഓണ്‍ലൈന്‍ രാഹുല്‍ പശുപാലന് പറഞ്ഞു. ഇന്നലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഭരണത്തിലിരിക്കുന്ന ചിലരാണ് മനഃപ്പൂര്‍വം കുടുക്കിയത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ല. തൃക്കാക്കരയിലെ ഫ്ളാറ്റില്‍ നിന്നാണ് പോലീസ് തന്നെയും ഭാര്യ രശ്മിയെയും പിടികൂടി നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ എത്തിച്ചത്.
ഈ കേസില്‍ അറസ്റ്റിലായവരെ നേരത്തെ കണ്ടിട്ടില്ല. താമസസ്ഥലത്തിനടുത്തുള്ള മൊബൈല്‍ കടയില്‍ നിന്ന് സ്ഥിരമായ ഫോണ്‍ റീചാര്‍ജ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ഫോണ്‍ നമ്പര്‍ അവിടെയുള്ളവരുടെ ഫോണില്‍ സൂക്ഷിക്കുന്നത് കണ്ടെത്തിയത്. അച്ഛനുമായി ഏറെനാളായി ബന്ധമില്ല. വളരെ മുമ്പുതന്നെ അച്ഛന് ഉപേക്ഷിച്ചതാണ്. ജയിലിലായപ്പോള്‍ അമ്മ കാണാന്‍ വന്നിരുന്നതായും രാഹുല്‍ പറഞ്ഞു.
ജാമ്യം കിട്ടിയാല്‍ എല്ലാം തുറന്നു പറയുമെന്ന് ഒന്നാം പ്രതി ബ്ദുല്‍ ഖാദര്‍ എന്ന അക്ബറും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളെ കുടുക്കിയതാണെന്ന് രശ്മിയും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭരണത്തിലുള്ളവര്‍ക്ക് നിങ്ങളെ കുടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഇരുവരും മറുപടി പറഞ്ഞില്ല. നടപടികള്‍ പൂര്‍ത്തിയാക്കി കോടതി ഇവരെ വൈദ്യപരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: