ചങ്ങനാശേരി: 40 വര്‍ഷത്തിലധികമായി കഞ്ചാവ് വില്പന നടത്തുന്ന ആളെ ചങ്ങനാശേരി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജുവര്‍ഗീസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. തൃക്കൊടിത്താനം അമര ചെമ്പകശ്ശേരി വീട്ടില്‍ രാമകൃഷ്ണന്റെ മകന് അമര തങ്കച്ചന് എന്നുവിളിപ്പേരുള്ള നാരായണനന് നായരാണ് പിടിയിലായത്. ഒരു കിലോ 250 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും എക്സൈസ് പിടികൂടി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മൊത്തവ്യാപാര കച്ചവടക്കാരനാണ് അറസ്റ്റിലായ നാരായണന് നായര്‍.
ഒരു കിലോ കഞ്ചാവിന് 40,000 രൂപ മുതല്‍ 50,000 രൂപയ്ക്ക് വരെയാണ് ഇയാള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് വിറ്റിരുന്നത്. കഞ്ചാവിന്റെ വില്പന ജില്ലയില്‍ വ്യാപകമായി പിടിക്കപ്പെട്ടതോടെയാണ് ഇയാള്‍ കൂടുതല്‍ തുകയ്ക്ക് കഞ്ചാവ് വിറ്റിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ എക്സൈസിനോട് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ കഞ്ചാവുമായി പെരുന്ന സ്റ്റാന്റില്‍ വില്‍പ്പനയ്ക്കെത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.
കോട്ടയം ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും കഞ്ചാവിന്റെ വ്യാപനം കുറയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട കഞ്ചാവ് കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് ഇയാളാണെന്ന് ബോധ്യപ്പെട്ടതും ഇയാളെ കുടുക്കുവാനുള്ള വല എക്സൈസ് വിരിച്ചതും. ഇയാള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് കറുകച്ചാല്‍ ബസ്റ്റാന്റില്‍ തമിഴ്നാട് സ്വദേശിയാണെന്നും ഇയാള്‍ എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിന് ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീകുമാര്‍, സാബു, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റോയി എം.തോമസ്, സിവില്‍ ഓഫീസര്‍മാരായ രതീഷ് കെ.നാണു, നൂജ എസ്, നാസര്‍, ബിനോയ് കെ.മാത്യു, ബി.സന്തോഷ് കുമാര്‍, പ്രവീണ്‍ ശിവാനന്ദന് എന്നിവരുടേ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: