പാലാ: ടൗണ്‍ ബസ്സ്റ്റാന്‍ഡില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുന്നു. ഗതാഗതവും ക്രമസമാധാന പ്രശ്നങ്ങളും നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുള്ളത് ഹോംഗാര്‍ഡുകള്‍ മാത്രമാണ്. ഇത് മുതലെടുത്ത് സ്റ്റാന്‍ഡില്‍ സാമൂഹികവിരുദ്ധരും മദ്യപരും തേര്‍വാഴ്ച നടത്തുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു.
രാവിലെ മുതല്‍ രാത്രി വരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കുള്ളത് ഹോംഗാര്‍ഡുകള്‍ മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അലക്ഷ്യമായി ഏറെസമയം സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്ന ബസ് ഡ്രൈവര്‍മാര്‍പോലും അവഗണിക്കുകയാണ്. പകല്‍സമയങ്ങളില്‍ പോലും സ്റ്റാന്‍ഡില്‍ മദ്യപിച്ച് ലക്കുകെട്ടവര്‍ വെയ്റ്റിംഗ്ഷെഡുകളില് തമ്പടിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്.
ഹോംഗാര്ഡുകള്ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെക്കൂടി മുഴുവന്‍സമയ ഡ്യൂട്ടിക്ക് സ്റ്റാന്‍ഡില്‍ നിയോഗിക്കണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെട്ടു. ചില ദിവസങ്ങളില്‍ ഹോംഗാര്ഡുകള്പോലും ഡ്യൂട്ടിക്കില്ലാത്ത അവസരങ്ങളും ഉണ്ടാകുന്നുണ്ട്. സാമൂഹികവിരുദ്ധര്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ യാത്രക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിനും അനധികൃതമായി സ്റ്റാന്ഡില്ക്കൂടി സ്വകാര്യ വാഹനങ്ങള്‍ കടക്കുന്നതും തടയാനും ക്രമസമാധാന പരിപാലനത്തിനുമായി ട്രാഫിക് പോലീസിനെ മുഴുവന്‍സമയവും സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: