കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയില്‍ ആവേശഭരിതരായ ആയിരങ്ങളെ സാക്ഷിയാക്കി ഹൈന്ദവ സഖ്യത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും കാഹളം വിളിയോടെ സമത്വ മുന്നേറ്റ യാത്രയ്ക്ക് സമുജ്ജ്വല തുടക്കമായി; പുതിയൊരു സാംസ്കാരിക ഉയര്‍ച്ചയുടെ കരുത്തുറ്റ പ്രതീക്ഷയായി. മഴയും തടസമല്ലെന്ന് തെളിയിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനുപേര്‍ ഹൈന്ദവ സമന്വയത്തിനും സാമൂഹ്യ സമത്വത്തിനും മുന്നേത്തിനുമുള്ള യാത്രയ്ക്ക് ആവേശോജ്ജ്വലമായ പിന്തുണ നല്കി.
കാലത്ത് മുതലേ കാസര്‍കോടിന്റെ നഗരവീഥികള്‍ക്ക് ആവേശത്തിന്റെ നിറവും ഘോഷവുമായിരുന്നു. വൈകിട്ട് കാസര്‍കോട് നഗരത്തിലെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തയ്യാറാക്കിയ സമത്വ നഗറിലെ പൊതുവേദിയില്‍ ധര്‍മ്മാചാര്യന്മാര്‍ ചേര്‍ന്നു കൊളുത്തിയ ഭദ്രദീപം പുതിയ മുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശകമായി. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ, ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ, കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദ പുരി, ശ്രീ രാമകൃഷ്ണാശ്രമത്തിലെ ആത്മസ്വരൂപാനന്ദ, അഗസ്ത്യാശ്രമത്തിലെ സ്വാമി ഗോരഖ്നാഥ്, തീര്ത്ഥങ്കരാശ്രമത്തിലെ സ്വാമി പ്രേമാനന്ദ തുടങ്ങിയവര്‍ ചേര്‍ന്നാണ് സമത്വ മുന്നേറ്റ ജ്യോതി പ്രകാശനം നിര്‍വ്വഹിച്ചത്.
രാവിലെ പത്ത് മണിയോടെ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രമേല്‍ശാന്തി ശ്രീകൃഷ്ണ ഉപാധ്യായ യാത്രയില്‍ സൂക്ഷിക്കുന്ന കെടാവിളക്ക് വെള്ളാപ്പള്ളി നടേശന് കൈമാറിയിരുന്നു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പതാക കൈമാറിയതോടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്ര അനന്തപുരിയിലേക്ക് ഔപചാരികമായി പ്രയാണമാരംഭിച്ചു.
പ്രീതി നടേശന്, തുഷാര്‍ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ്, സുഭാഷ് വാസു, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്, ജില്ലാ പ്രസിഡണ്ട് സുരേഷ്കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, സ്വാഗത സംഘം ഭാരവാഹികളായ പി. ദാമോദര പണിക്കര്‍, കെ. കുമാരന്, പി.പി ലാലു, ഗണേശ് പാറക്കട്ട, എം.വി ഭരതന്, വേണുഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സമത്വമുന്നേറ്റയാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശന് മധൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമത്വ മുന്നേറ്റയാത്ര സവര്‍ണ്ണരുടെ യാത്രയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വെള്ളാപ്പള്ളി തള്ളി. ഇത് ആരോപണം മാത്രമാണ്, ജാഥയുടെ ശക്തി കണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. എതിര്‍ക്കുന്നതും അതുകൊണ്ടുതന്നെ, ആദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യ പ്രഭാഷണം നടത്തി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡണ്ട് ഡോ. എം.എന്‍. സോമന്, തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, അരയക്കണ്ടി സന്തോഷ്, മലബാര്‍ നായര്‍ സമാജം പ്രസിഡണ്ട് മഞ്ചേരി ഭാസ്കരന്‍പിള്ള, മുന്നാക്ക ക്ഷേമ സമുദായ സംരക്ഷണ മുന്നണി പ്രസിഡണ്ട് സി.എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: