എടപ്പാള്‍: മലപ്പുറം എടപ്പാള്‍ പൊന്നാനി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കായികതാരങ്ങളടക്കം നാലുപേര്‍ മരിച്ചു. എറണാകുളം ഫോര്‍ട്ട്കൊച്ചി സ്വദേശികളായ അമല്‍ കൃഷ്ണ (15), സുധീഷ് (16), അതുല്‍, സേവ്യര്‍ എന്നിവരാണ് മരിച്ചത്.
എറണാകുളം ജില്ലയില്‍ നിന്നുള്ള ഹാന്‍ഡ്ബോള്‍ ടീമാണ് അപകടത്തില്‍ പെട്ടത്.എടപ്പാളിനും പൊന്നാനിക്കുമിടയില്‍ ബിയ്യംപാലത്തിനുസമീപം തിങ്കളാഴ്ചരാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. പത്തംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സമീപമുള്ള വയലിലേക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ അപകടത്തില്‍ പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേര്‍ വഴിമധ്യേ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലുപേരെ തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ട് പേരുടെ നില ഗുരുതരമാണ്. നാലുപേരുടെ മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രിമോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: