തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതി അക്ബര്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയിരുന്നതായി പോലീസ്. അഞ്ച് സ്ത്രീകളെയാണ് ഇയാളുടെ നേതൃത്വത്തില്‍ ഗള്‍ഫിലേക്ക് കടത്തിക്കൊണ്ടു പോയത്. രണ്ടുമാസം മുന്‍പ് നെടുമ്പാശേരി വിമാനത്താവളം വഴിയായിരുന്നു ഇത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഇതിനായി അഭിമുഖം നടത്തിയെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
രണ്ടുമാസം മുന്‍പാണ് കേരളത്തില്‍ നിന്ന് അവസാനമായി ദുബായ്, ബഹ്റൈന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് യുവതികളെ കടത്തിയത്. നെടുമ്പാശേരി വഴിയായിരുന്നു അക്ബറും അച്ചായനെന്നു വിളിക്കുന്ന ജോഷിയുടെ മകന് ജോയ്സിയും ചേര്‍ന്ന് മനുഷ്യക്കടത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരുന്നത്.
വിദേശത്തെ സെക്സ് റാക്കറ്റുകളുമായി ചേര്‍ന്നായിരുന്നു ഇത്തരത്തില്‍ സ്ത്രീകളെ കടത്തിയിരുന്നത്. അറബിമാരുള്പ്പടെയുള്ളവര് ഇത്തരം ശൃംഖലകളുടെ ഭാഗമാണ്. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് ഇവരെ ഗള്‍ഫിലേക്ക് കടത്തിയിരുന്നതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട
സംഘത്തിന്റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തതിരുന്നത് അറസ്റ്റിലായ അച്ചായന് എന്ന ജോഷിയുടെ സഹായിയായ അനൂപാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയത് ബാങ്ക് ജീവനക്കാരന് കൂടിയായ അനൂപാണ്.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നതായി നേരത്തെ തന്നെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: