കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്‍പ്പെടെ കൊട്ടിഘോഷിക്കുന്ന രക്തസാക്ഷികള്‍ എല്ലാം ഹിന്ദുക്കളാണ്. ഹിന്ദുക്കളില്‍ തന്നെ അവശ പിന്നോക്ക വിഭാഗങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് യഥാര്‍ത്ഥ പ്രശ്നം. രാഷ്ട്രീയവൈരം വളര്‍ത്തി ഈ ജനവിഭാഗങ്ങളെ ഇരകളാക്കുകയാണ് ഇടതു പാര്‍ട്ടി നേതൃത്വം ചെയ്യുന്നത്. കണ്ണൂരിലെ രക്തസാക്ഷികളില്‍ തൊണ്ണൂറുശതമാനവും ഈഴവ-തിയ്യ വിഭാഗങ്ങളാണ് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ട് രക്തസാക്ഷികള്‍ മുന്നില്‍ നില്ക്കുന്ന ജനവിഭാഗങ്ങളിലെ പ്രതിനിധികള്‍ പാര്‍ട്ടികളുടെ നയരൂപീകരണ സമിതിയില്‍ ഇല്ല. ഇവിടെയാണ് വലിയൊരു ഗൂഢാലോചന തിരിച്ചറിയേണ്ടത്. അടിസ്ഥാനപരമായി ഹിന്ദുക്കള്‍ക്ക്, വിശേഷിച്ച് പിന്നോക്കഹിന്ദുജനവിഭാഗങ്ങള്ക്ക് വിദ്യാഭ്യാസപദ്ധതിയിലൂടെ പ്രബുദ്ധത ആര്‍ജ്ജിക്കാന്‍ കഴിയുന്നില്ല. അവന് പഠിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാം സമരപ്പുരകളാണ്. വിപ്ലവ മുദ്രാവാക്യങ്ങള്‍ നല്കി, അക്രമവാസനയും നിഷേധത്വവും അപകര്‍ഷതയുമാണ് രാഷ്ട്രീയനേതൃത്വം നല്‍കുന്നത്. ഈ സമൂഹത്തെ വച്ചാണ് പാര്‍ട്ടിഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ഹിന്ദുക്കളുടെ പിന്നോക്കാവസ്ഥയും ഒന്നിച്ചുവായിക്കേണ്ടതാണ്. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷപ്രദേശങ്ങള്‍ എല്ലാം ഹിന്ദുമേഖലകളാണ്. കണ്ണൂരിലും കാസര്‍ഗോഡുമുളള പാര്‍ട്ടിഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഹിന്ദുക്കള്‍ മാത്രമുളള പ്രദേശങ്ങളാണ്. എന്തുകൊണ്ട് ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങള്‍ പാര്‍ട്ടിഗ്രാമങ്ങള്‍ ആകുന്നില്ല? അതുപോലെ വിദ്യാഭ്യാസപരമായി മുന്നില്‍വന്ന ജനവിഭാഗങ്ങള്‍ ചാവേറുകളാകുന്നില്ല എന്നും പരിശോധിക്കേണ്ടതുണ്ട്. പാവപ്പെട്ട ഹിന്ദുവിനെ വളരെ ചെറുപ്പത്തില്‍ തന്നെ കേസുകളില്‍ കുടുക്കി അവരുടെ സംരക്ഷകരായി പാര്‍ട്ടി നിലകൊള്ളും. പിന്നീടൊരിക്കലും അവന് പാര്‍ട്ടിവിട്ട് പുറത്ത് പോകാന്‍ കഴിയില്ല. ഈ ചൂഷണം തിരിച്ചറിയണം. എന്തുകൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ വിപ്ലവപാര്‍ട്ടികള്‍ക്ക് ചാവേറുകളാകാന്‍ കഴിയുന്നില്ല? എന്തുകൊണ്ട് പിന്നോക്കം നില്ക്കുന്ന ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ രാഷ്ട്രീയസംഘര്‍ഷ കേന്ദ്രങ്ങളാകുന്നു എന്നും നാം അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ശരിയായ ബോധവല്‍ക്കരണമാണ് വേണ്ടത്.
പിന്നോക്ക ഹിന്ദുയുവത്വത്തെ ചെഗുവേരയില്‍ നിന്ന് മോചിപ്പിച്ച് ഗുരുസന്നിധിയിലേക്ക് ആനയിക്കണം. കപട വിപ്ലവ ആശയങ്ങള്‍ അവര്‍ തിരിച്ചറിയണം. ആത്മബോധം വളര്ത്തിയാലെ അപകര്‍ഷത ഇല്ലാതാകൂ. സമത്വ മുന്നേറ്റയാത്രയിലൂടെ ഹിന്ദുയുവത്വത്തിന് പുതിയ പാത ഒരുക്കാം.
അസംഘടിതാവസ്ഥ ഹിന്ദുവിന്റെ മുഖമുദ്രയാണ്. ഹിന്ദു ഏകീകരിച്ചാല്‍ അത് മതേതരത്വത്തിന് എതിരാകും എന്നാണ് നാം പഠിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സംഘടിത മതവിഭാഗങ്ങള്‍ രാഷ്ടീയമായും സാമൂഹികമായും സംഘടിക്കുന്നത് വര്‍ഗ്ഗീയമായി കാണാറില്ല. കേരളത്തില്‍ ഹിന്ദു എന്നത് വര്‍ഗ്ഗീയതയുടെ പര്യായമാണ്.ആ തരത്തിലാണ് മതേരതര രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുവിന്റെ അസംഘടിതാവസ്ഥയാണ് എല്ലാവിധ ഉച്ചനീചത്വങ്ങള്‍ക്കും ജാതിപരമായ വിവേചനങ്ങള്‍ക്കും വേദിയൊരുക്കിയത്. ഹിന്ദു സംഘടിക്കുന്നത് മറ്റുളളവര്‍ക്ക് എതിരായല്ല, മറിച്ച് ആന്തരികതിന്മകളില് നിന്നുളള മോചനത്തിനാണ്.
സഹോദരമതവിഭാഗങ്ങള്ക്കുളള രാഷ്ട്രീയവും സാമൂഹികവുമായ സംഘടനാസ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്കും ഉണ്ടാവണം. പരസ്പര വിശ്വാസവും സഹകരണവും സമത്വബോധവും വളര്‍ത്തുന്നതിന് ഹിന്ദുബോധം അനിവാര്യമാണ്.
ജാതിപരമായ ഉച്ചനീചത്വങ്ങളെ പ്രായോഗിക സമീപനങ്ങളിലൂടെ വേണം തരണംചെയ്യാന്‍. ജാതിവിദ്വേഷമാണ് ആദ്യം ഇല്ലാതാകേണ്ടത്. ഹിന്ദുസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സാമൂഹികമായ വേര്‍തിരിവുകളാണ്. നീതിലഭിക്കും എന്ന ധാരണയില്‍ ഒരുകാലത്ത് മതംമാറിയവര്‍ വഞ്ചിക്കപ്പെട്ടു. ജാതിപരമായ വേര്‍തിരിവുകളെ നേരിടുന്നതിന് കപടമതേതര, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കോ, പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ കഴിയില്ല എന്നത് ഇതിനകം തെളിയിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ ജാതിസ്പര്‍ദ്ധ വളര്‍ത്തുകയാണ് ചെയതത്. ഇടതുപക്ഷ സോഷ്യലിസ്റ്റ് മോഹനവാഗ്ദാനങ്ങള്‍ പാഴ്വാക്കായി.
ദളിതനും പിന്നോക്കവും കൂടുതല്‍ പാര്ശ്വവല്ക്കരിച്ചു, മാത്രമല്ല സംസ്ഥാനത്തെ മുന്നോക്കവും പിന്നോക്കമായി. ഇടതുപക്ഷ നേതൃത്വനിരയിലേക്ക് ഒരു പട്ടികജാതി, പട്ടികവര്‍ഗ്ഗ പ്രതിനിധിയും ഉയര്‍ന്നുവന്നില്ല.ഉയര്‍ന്നുവരാന്‍ അനുവദിച്ചില്ല. പുരോഗമന രാഷ്ടീയത്തില്‍ വിശ്വാസമര്‍പ്പിച്ച്, പാര്‍ട്ടിയ്ക്ക് വേണ്ടി സമരസഖാക്കളും രക്തസാക്ഷികളുമായ അടിസ്ഥാന ജനവിഭാഗം വഞ്ചിക്കപ്പെടുകയായിരുന്നു. രാഷ്ട്രീയാന്ധത സൃഷ്ടിച്ച്, ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍പോലും അവസരം ഒരുക്കിയില്ല. പുരോഗമനവും മതേതരത്വവും പറഞ്ഞ് ജാതിവിവേചനത്തെ നിലനിര്‍ത്തി അടിസ്ഥാന ഹിന്ദുജനസമൂഹത്തിന്റെ രാഷ്ട്രീയസ്വപ്നങ്ങളെ തകര്‍ത്തെറിയുകയായിരുന്നു ഇവിടുത്തെ കപടമതേതരപുരോഗമന രാഷ്ട്രീയം. ഇന്നത്തെ കേരളത്തില്‍ ജാതിബോധം സാമൂഹ്യമണ്ഡലത്തെക്കാള് രാഷ്ട്രീയ മണ്ഡലത്തിലാണ് ശക്തമായിട്ടുള്ളത്.
സ്വാതന്ത്ര്യത്തിന്റെ അറരപതിറ്റാണ്ടിന്റെ അനുഭവത്തില്‍ കേരളത്തിലെ ഹിന്ദു ഒരു ആത്മപരിശോധന നടത്തണം. സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളെയും മഹാഗുരുക്കന്മാരുടെ ദര്‍ശനങ്ങളെയും തഴഞ്ഞ്, കപടമതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളെ സ്വീകരിച്ച ഹിന്ദുജനത സാമൂഹികമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ, മാനസികമായോ വളര്‍ന്നില്ല. ഒരു മണ്ഡലത്തിലും ഹിന്ദുക്കള്‍ വിശേഷിച്ച് അവശപിന്നോക്ക ദളിത് വിഭാഗങ്ങള്‍ വളര്‍ന്നില്ല. രാഷ്ടീയാന്ധത സൃഷ്ടിച്ച് ഇടതു-പുരോഗമന പ്രസ്ഥാനങ്ങള്‍ പിന്നോക്ക-ദളിത് വിഭാഗങ്ങളെ ചങ്ങലയ്ക്കിടുകയായിരുന്നു. ഭരണത്തില്‍നിന്നും പാര്‍ട്ടിയുടെ നയരൂപീകരണ വേദികളില്‍നിന്നും അവരെ അകറ്റിനിര്‍ത്തി.
അയ്യന്‍ങ്കാളിയും പണ്ഡിറ്റ് കറുപ്പനും പിറന്ന നാട്ടില്‍ അവരുടെ പിന്‍ഗാമികള്‍ക്ക് കൊടിപിടിക്കാനും സമരങ്ങള്‍ക്ക് ആളുകളെ കൂട്ടാനും രക്തസാക്ഷികള്‍ ആകാനും മാത്രമല്ലാതെ പാര്‍ട്ടിയുടെ സംസ്ഥാന നേത്വത്വത്തില്‍ വരാനോ, മുഖ്യമന്ത്രിയാകാനോ കഴിഞ്ഞില്ല. സംവരണസീറ്റിന് പുറത്ത് അവര്‍ മത്സരിക്കാന്‍ യോഗ്യരല്ല! പട്ടികജാതി വികസനവകുപ്പ് മാത്രം നല്കി മന്ത്രിസഭയില്‍ ഒരു നാമമാത്ര പങ്കാളിത്തം നല്‍കും. ഇടതു-പുരോഗമന പ്രസ്ഥാനങ്ങളില്‍ എന്തുകൊണ്ട് അവശജനവിഭാഗത്തില്പ്പെട്ടവര് നേതാക്കളായി വരുന്നില്ല. മാത്രമല്ല, അവരുടെ ബാനറില്‍ ജനറല്‍ സീറ്റില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരന് മത്സരിക്കാന്‍ അവകാശം നല്‍കുന്നില്ല? ഈ അവസ്ഥ മാറണം. സംവരണം ഇല്ലെങ്കില്‍ രാഷ്ട്രീയ മണ്ഡലത്തില്‍പ്പോലും ഹിന്ദു-അവശ വിഭാഗങ്ങള്‍ക്ക് സ്ഥാനമില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.
ഈ സാഹചര്യത്തില്‍ ഹിന്ദുസമൂഹം ജാതികള്‍ക്ക് പുറത്ത് കടന്ന് ഒന്നായി മാറണം. ജാതികള്‍ സാമൂഹികമായി യാഥാര്‍ത്ഥ്യമാണെങ്കിലും ജാതിവിവേചനം അവസാനിപ്പിക്കാന്‍ കഴിയും. ജാതിവിദ്വേഷവും വെറുപ്പും മാറണം. കാരണം ജാതികള്‍ക്ക് ശാസ്ത്രീയമായോ, മതപരമായോ, വംശീയമായോ, ദാര്‍ശനികമായോ ആയ അടിത്തറയില്ല. ഹിന്ദുവിന്റെ അസംഘടിതാവസ്ഥയില്‍ നിന്നും നേതൃത്വത്തിന്റെ അഭാവംകൊണ്ടുമുണ്ടായ സാമൂഹിക വ്യവസ്ഥയുടെ പരിണാമമാണ് ജാതി. ജാതിക്ക് ധര്‍മ്മശാസ്ത്രങ്ങളുടെ പിന്‍ബലവുമില്ല. ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും വൈകുണ്ഠ സ്വാമികളും ചട്ടമ്പി സ്വാമികളും വാഗ് ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയും ശുഭാനന്ദ ഗുരുദേവനും കുമാരഗുരുവും പണ്ഡിറ്റ് കറുപ്പനും മറ്റു സാമൂഹിക പരിഷ്കര്‍ത്താക്കളും തെളിയിച്ച മാര്‍ഗ്ഗത്തിലൂടെ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ശ്രമങ്ങള്‍ ഉണ്ടാവണം.
വിവിധ ഹിന്ദുവിഭാഗങ്ങള്‍ ആദ്യം ചെയ്യേണ്ടത് യോജിക്കാവുന്ന മേഖലകളെ കണ്ടെത്തുകയാണ്. ആ അടിത്തറയില്‍ നിന്ന് വിയോജിപ്പിന്റെ തലത്തെ കുറച്ചുകൊണ്ടുവരാന്‍ കഴിയണം. ഒപ്പം വിഭാഗീയതയുടെ ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യപരമായ വിയോജിപ്പുകള്‍ക്ക് തെറ്റില്ല. പക്ഷെ സാംസ്കാരികമായും സാമൂഹികമായും വിശ്വാസപരവുമായ ഏകതയും സമഭാവനയും ഉണ്ടാവണം. വിവിധ ഹിന്ദുജാതിവിഭാഗങ്ങളെ വിഭജിച്ച് ദുര്‍ബലമാക്കുന്ന മതേതര രാഷ്ട്രീയത്തിന്റെയും സംഘടിത മതശക്തികളുടെയും ഗൂഢാലോചന തിരിച്ചറിയണം.സമൂഹിക സമരസത സൃഷ്ടിച്ച് വിശാല ഏകത രൂപപ്പെടണം. ഈ പശ്ചാത്തലത്തില്‍ ആത്മവിശ്വാസം വളര്‍ത്തി, സമത്വത്തിലേയ്ക്ക് ഹിന്ദുവിനെ നയിക്കാനാണ് സമത്വമുന്നേറ്റയാത്ര ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പുനഃസൃഷ്ടിയ്ക്ക് ഈ ഭൂരിപക്ഷ ഏകത അനിവാര്യമാണ്.
സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട രാഷ്ട്രീയഘടനയില്‍ കേരളത്തിലെ ഭരണനേതൃത്വം സംഘടിത ന്യൂനപക്ഷം കയ്യടക്കിയ നാളിലാണ് 1950-ല്‍ എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത്. ഹിന്ദു ഏകീകരണത്തിന് വിപുലമായ പദ്ധതികള്‍ മുന്നില്‍വച്ചെങ്കിലും അതൊക്കെ പരാജയമായി.
1953 ആയപ്പോള്‍ ഹിന്ദു മഹാമണ്ഡലം അവസാനിച്ചു. പിന്നീട് ആറ് പതിറ്റാണ്ട് കേരളത്തിലെ ഹിന്ദുസമൂഹം മതേതരരാഷ്ട്രീയം സ്വീകരിച്ച് പുരോഗമനത്തിന്റെ വക്താക്കളായി. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട, നീതിനിഷേധിക്കപ്പെട്ട, സ്വന്തം സംസ്ഥാനത്തില്‍ രണ്ടാംതരം പൗരനായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദുസമൂഹത്തെയാണ് നാം കാണുന്നത്. നമ്പൂതിരിമുതല്‍ നായാടിവരെ ഇന്ന് എല്ലാം നഷ്ടപ്പെട്ടവരാണ്.
കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെപ്പോലുളള എന്‍എസ്എസിന്റെ നേതാക്കളും, സ്വാമി ശ്വാശ്വതീകാനന്ദയുമൊക്കെ മതേതര രാഷ്ട്രീയ ഗൂഢാലോചനയില്‍ ബലിയാടായവരാണ്. ഈ മതേതരരാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത് സംഘടിത ന്യൂനപക്ഷ ശക്തികളാണ്. 1932 ലെ നിവര്‍ത്തനസമരം മുതല്‍ 1959 ലെ വിമോചനസമരം ഉള്‍പ്പെടെയുള്ള ജനമുന്നേറ്റങ്ങളൊക്കെ സംഘടിത ന്യൂനപക്ഷത്തിന്റെ താല്‍പ്പര്യം മാനിച്ചുകൊണ്ടാണ് നടന്നത്. ഇതില്‍ പങ്കാളികളായ ഹിന്ദുസമുദായ സംഘടനകള്‍ വഞ്ചിക്കപ്പെട്ടു. പില്ക്കാലത്ത് സമുദായപാര്‍ട്ടികളെ സൃഷ്ടിച്ച് മുന്നണിയില്‍ ഉള്‍പ്പെടുത്തി വിഭജിച്ച് നശിപ്പിച്ചു.
ഹിന്ദുക്കളുടെ രാഷ്ട്രീയ മുന്നേറ്റത്തെ തുടക്കത്തിലേ നശിപ്പിച്ച ചരിത്രമാണ് സംഘടിത മതസമൂഹങ്ങള്ക്കുളളത്. 21-ാം നൂറ്റാണ്ട് ആകുമ്പോള്‍ രാഷ്ട്രീയമണ്ഡലം മാത്രമല്ല സമസ്തമേഖലകളിലും ന്യൂനപക്ഷ മേല്‍ക്കോയ്മ കാണാം. എന്നാല്‍ ഭൂരിപക്ഷസമൂഹത്തിന് മേല്‍ക്കോയ്മ വേണ്ട, പക്ഷെ അര്‍ഹിക്കുന്നത് വേണമല്ലൊ? സ്വന്തം സംസ്ഥാനത്ത് രണ്ടാംതരം പൗരന്മാരായി ഇനിയും ജീവിക്കാനാവില്ല. എന്നാല്‍ മതേതരരാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആത്മഹത്യാനിലപാടെടുത്തുകൊണ്ടാണ് ഇന്ന് ന്യൂനപക്ഷ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഈ അവസ്ഥ മാറണം. ന്യൂനത അനുഭവിക്കുന്നവരാണ് ശരിയായ ന്യൂനപക്ഷം. ഹിന്ദു ഭൂരിപക്ഷ സമൂഹമാണ് കേരളത്തില്‍ ഇന്ന് എല്ലാവിധ ന്യൂനതകളും അനുഭവിക്കുന്നത്. വേണ്ടത് തുല്യനീതിയാണ്.
ആറരപതിറ്റാണ്ടിന്റെ കേരളഭരണം ഹിന്ദു വഞ്ചനയുടെ ചരിത്രമാണ് മുന്നില്‍ വയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ഹിന്ദുവിന് വേണ്ടത് സര്‍ക്കാരില്‍ നിന്നുളള ചില ആനുകൂല്യങ്ങളും സബ്സിഡിയുമല്ല, മറിച്ച് ആത്മവിശ്വാസത്തോടെ നിലനില്‍ക്കാനുള്ള അവസരമാണ്. ഭരണസംവിധാനത്തില്‍ മതിയായ പങ്കാളിത്തവും അംഗീകാരവും ഉണ്ടാവണം. ജാതിപരമായ വീതംവയ്പുകള്ക്ക് പകരം അര്‍ഹിക്കുന്ന സ്ഥാനമാണ് വേണ്ടത്. വികസനത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഹിന്ദുസമൂഹത്തിനും അവകാശമുണ്ട്. ഭൂരിപക്ഷസമൂഹത്തിന് അര്‍ഹിക്കുന്ന അവസരം മാത്രം മതി. അത് നീതിയുക്തമാകണം. സമഭാവനയില്‍ നിന്നും ഉയര്‍ന്നുവരുന്ന അവസര സമത്വവും പങ്കാളിത്തവുമാണ് വേണ്ടത്. ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിലൂടെ മാത്രമേ കേരളത്തെ സംരക്ഷിക്കാന്‍ കഴിയൂ.
ഒരു പുതിയ കേരള സൃഷ്ടിയ്ക്ക് ഹിന്ദു സമൂഹത്തിന്റെ സമഗ്രവികസനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ജാതിഭേദങ്ങള്‍ മറന്ന്, ജനാധിപത്യ ബോധത്തില്‍ അടിയുറച്ച രാഷ്ട്രീയഭൂമിക രൂപപ്പെടേണ്ടതുണ്ട്. നിലവിലുളള മുന്നണികള്‍ക്ക് അതിന് കഴിയില്ല. ഈ പശ്ചാത്തലത്തില്‍ സമത്വ മുന്നേറ്റയാത്ര ലക്ഷ്യമാക്കുന്നത് ഒരു പുതിയ രാഷ്ട്രീയ സംസ്കാരമാണ്, ഒരു മൂന്നാം ബദല്‍ രാഷ്ട്രീയമാണ്. ആറരപതിറ്റാണ്ട് നാം വിശ്വാസം അര്‍പ്പിച്ച കപട മതേതരപുരോഗമന രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥമുഖം തിരിച്ചറിഞ്ഞിരിക്കുന്നു. സമത്വ മുന്നേറ്റയാത്ര തിരുവനന്തപുരത്ത്് അവസാനിപ്പിക്കുമ്പോള്‍ കേരളത്തിന്റെ പുനഃസൃഷ്ടിയ്ക്ക് വേദി ഒരുക്കുന്ന, സമഗ്രപുരോഗതി ലക്ഷ്യമാക്കുന്ന, സമഭാവനയില്‍ രൂപപ്പെടുത്തിയ ഒരു മൂന്നാം രാഷ്ട്രീയ ബദല്‍ ഇവിടെ രൂപംകൊള്ളും. അതിനുവേണ്ടി ജനമനസ്സുകളെ പാകപ്പെടുത്താനാണ് ഈ സമത്വ മുന്നേറ്റയാത്ര.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: