തൊടുപുഴ: അച്ഛനെ വെട്ടിക്കൊന്ന മകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കഞ്ഞിക്കുഴി വെണ്മണി കൂവക്കണ്ടത്തില്‍ അമ്മിണി (60)യെയാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്. പ്രതിയുടെ അച്ഛന് യാക്കോബ് (79)നെയാണ് മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. 2011 ജനുവരി ആറിന് രാവിലെ എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്.
അമ്മിണിയും അച്ഛന് യാക്കോബും വീടിന് സമീപത്തുള്ള പുരയിടത്തില്‍ കാപ്പിക്കുരു പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് അമ്മിണി യാക്കോബിന്റെ തലയുടെ പിന്‍ഭാഗത്ത് വെട്ടുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ യാക്കോബ് സംഭവ സ്ഥലത്ത് മരിച്ചു. ബഹളം കേട്ട് യോക്കോബിന്റെ ഭാര്യ മറിയാമ്മ എത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന യാക്കോബിനെയാണ് കണ്ടത്.
ഈ സമയം അമ്മിണി വെട്ടാനുപയോഗിച്ച വാക്കത്തി വീടിനുള്ളില്‍ വച്ചതിന് ശേഷം വീടുവിട്ട് പോയിരുന്നു. കഞ്ഞിക്കുഴി സിഐയായിരുന്നു എ.ഡി. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. അടുത്ത പുരയിടത്തില്‍ കപ്പ ഇടുന്നതിനെ ചൊല്ലി യാക്കോബും അമ്മിണിയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന് വാദം. കേസില്‍ 20 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ 11 പേരെ വിസ്തരിച്ചു. പ്രതി അമ്മിണിക്ക് മാനസിക രോഗമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇതിനായി അമ്മിണിയുടെ സഹോദരന് തമ്പാനെ പ്രതിഭാഗം സാക്ഷിയാക്കിയിരുന്നു.
എന്നാല്‍ പ്രോസിക്യുഷന്റെ വിസ്താരത്തില്‍ തമ്പാന്റെ മൊഴില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് രക്തക്കറ ലഭിച്ചതും ശാസ്ത്രീയ തെളിവായി കോടതി പരിഗണിച്ചു.അമ്മിണിയുടെ അമ്മ മറിയാമ്മയും വിസ്താരത്തിനിടെ കൂറുമാറി. എന്നാല്‍ കൊലപാതക വിവരം പോലീസിനെ അറിയിച്ച ബിജു എന്നയാള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബെര്‍ഗ് ജോര്‍ജ്ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: