കൊച്ചി: ലോകം ആരാധിക്കുന്ന സന്യാസിവര്യന് ഉടുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്ത്ഥയെ അപമാനിച്ച് സിപിഎം. വിശ്വേശതീര്‍ത്ഥ ഭീകരപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ മറ്റ് നേതാക്കളും അധിക്ഷേപം തുടരുകയാണ്.
ഇതര സമുദായങ്ങള്‍ക്കും ആത്മീയ നേതാക്കള്‍ക്കും ആദരണീയനായ വിശ്വേശതീര്ത്ഥയെപ്പറ്റി ഇതുവരെ ഒരു പരാതി പോലും ഇല്ല. ഏതെങ്കിലും കടലാസ് സംഘടനകള്‍ പേരിന് പോലും ആരോപണമുന്നയിച്ചിട്ടില്ലാത്ത സ്വാമിയെയാണ് സിപിഎം ഭീകരപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ഭീകര മുഖമെന്നും പറഞ്ഞ് അവഹേളിച്ചത്.
വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സ്വാമി പങ്കെടുക്കുന്നതായിരുന്നു കോടിയേരിയുടെ അസഹിഷ്ണുതക്ക് കാരണം. സംഭവത്തില്‍ സിപിഎം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനക്കെതിരെ ‘മതേതര പ്രതിഷേധക്കാര്‍’ മൗനം പാലിക്കുകയാണ്. ഇതര വിഭാഗങ്ങളുടെ ആത്മീയ നേതാവിനെതിരെയായിരുന്നു ഇത്തരം പരാമര്‍ശങ്ങളെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും വിലയിരുത്തേണ്ടതാണ്.
സിപിഎമ്മിന്റെ കടുത്ത ഹിന്ദു വിരുദ്ധ നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ. രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അബ്ദുള്‍ നാസര്‍ മദനിയെ മഹാത്മാവാക്കിയ സിപിഎമ്മാണ് ഹൈന്ദവ നേതാക്കള്‍ക്കെതിരെ വാളോങ്ങുന്നത്.
അരമനകള്‍ കയറിയിറങ്ങി ബിഷപ്പുമാരുടെ കാലുപിടിക്കാനും സിപിഎമ്മിന് മടിയില്ല. കാവിയിട്ട ഹിന്ദു സന്യാസിമാരെ കാണുമ്പോള്‍ മാത്രമാണ് കാരണമില്ലാതെ നേതാക്കള്‍ വിഷം തുപ്പുന്നത്. മാറാട്ട് ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ഭീകരരെ പരസ്യമായി പിന്തുണച്ച സിപിഎം ചേകന്നൂര്‍ മൗലവി കൊലക്കേസില്‍ ആരോപണ വിധേയനായ കാന്തപുരത്തിനെതിരെ ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ഹൈന്ദവ സമൂഹത്തിനെതിരെ സിപിഎം കടന്നാക്രമണം തുടരുന്നത്.
ഹൈന്ദവ സന്യാസി സമൂഹത്തെ അവസരമുണ്ടാക്കി സിപിഎം നേരത്തെയും അവഹേളിച്ചിട്ടുണ്ട്. അമൃതാനന്ദമയിയെയും കാഞ്ചി ശങ്കരാചാര്യ സ്വാമികളെയും നുണപ്രചാരണം നടത്തി അപമാനിച്ചു. ഏതാനും വര്‍ഷം മുന്‍പ് കേരളത്തില്‍ വ്യാപകമായി സന്യാസിമാരും മഠങ്ങളും സിപിഎമ്മിന്റെ ആക്രമണത്തിനിരയായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നിലപാടെന്നും ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പിന്തിരിപ്പനും വര്‍ണാശ്രമ വ്യവസ്ഥക്ക് നേതൃത്വം നല്‍കുന്നയാളുമാണ് വിശ്വേശതീര്ത്ഥയെന്നാണ് സിപിഎമ്മിന്റെ മറ്റൊരു ആരോപണം. ജാതി വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെച്ചാണ് നേതാക്കള്‍ തെറ്റിദ്ധാരണ പരത്തുന്നത്.
തൊട്ടുകൂടായ്മ ഹൈന്ദവ ധര്‍മത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നിലപാടുള്ള വിശ്വേശതീര്‍ത്ഥ കുക്കൈ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഡെ സ്നാനത്തിനെതിരെ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1968ല്‍ ഉഡുപ്പിയില്‍ നടന്ന ഹിന്ദു മഹാ സമ്മേളനത്തിന് നേതൃത്വം നല്‍കിയത് വിശ്വേശതീര്ത്ഥയായിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി പങ്കെടുത്ത പരിപാടിയില്‍ ദളിതനും ഐഎഎസ് ഓഫീസറുമായ കെ. എസ്. ഭരണയ്യ ആയിരുന്നു അധ്യക്ഷന്‍. മുഴുവന്‍ സന്യാസി നേതാക്കളും പങ്കെടുത്ത പരിപാടിയുടെ ആശയം എല്ലാ ഹിന്ദുക്കളും ഒന്നാണെന്നായിരുന്നു. ഇതൊക്കെ മറച്ചാണ് സിപിഎം നുണ പ്രചരിപ്പിക്കുന്നത്.
മാധ്വാചാര്യന് സ്ഥാപിച്ച പേജാവര്‍ അധോക്ഷജ മഠത്തിന്റെ 32ാമത്തെ അധ്യക്ഷനാണ് സ്വാമി വിശ്വേശതീര്‍ഥ. നിരവധി സാമൂഹ്യ സേവന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് സ്വാമി. ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള സ്ഥാപനമാണ് മഠത്തിന്റെ കീഴിലുള്ള അഖില ഭാരത മാധ്വമഹാമണ്ഡല്. പാവപ്പെട്ടവിദ്യാര്ത്ഥികള്ക്കായി നിരവധി ഹോസ്റ്റലുകളും ഇവര്‍ നടത്തുന്നുണ്ട്.
മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം ഹിന്ദുസമൂഹത്തിലെ അയിത്തത്തിന് എതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ്. ദളിത് കോളനികളില്‍ എത്തി സാമുദായിക വിലക്കിനെതിരെ പൊരുതുകയും ചെയ്തു. കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഡ്സ്നാനത്തിന് എതിരെ പ്രവര്‍ത്തിക്കാന്‍ ഹിന്ദു സംഘടനകളോട് നിര്‍ദ്ദേശിച്ച വ്യക്തിയാണ് അദ്ദേഹം.
”പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്ത്ഥക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രതികരണം”
ഹിന്ദു സമൂഹം മറുപടി നല്കാന് മുന്നോട്ടുവരണം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
കോഴിക്കോട്: സംപൂജ്യനായ സ്വാമി വിശ്വേശതീര്ത്ഥയെക്കുറിച്ചുള്ള ആരോപണത്തിന് മറുപടി നല്കാന് ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന് സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. സന്യാസിമാര്‍ നാടിന്റെ ആവശ്യമാണ്. ഇത്തരം വിമര്‍ശനത്തിന് ഹിന്ദു സമൂഹം പ്രതികരിക്കണം. ഇപ്പോള്‍ ഉരുത്തിരിഞ്ഞ മുന്നേറ്റത്തില്‍ ഉണ്ടായ അസഹിഷ്ണുതയാണ് അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. ഹിന്ദുക്കള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നുവെന്ന താരതമ്യപഠനത്തിന് ഹിന്ദു സമൂഹം മുന്നോട്ടു വരണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ശുദ്ധ വിവരക്കേട്: സ്വാമി വിവിക്താനന്ദ സരസ്വതി
ലോകാരാദ്ധ്യനായ പേജാവര്‍ മഠാധിപതിയെക്കുറിച്ചുള്ള സിപിഎം നേതാവിന്റെ പ്രസ്താവന ശുദ്ധ വിവരക്കേടിന്റെ ലക്ഷണമാണെന്ന് ചിന്മയ മിഷന് കേരള ആചാര്യന് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. അദ്ധ്യാത്മിക രംഗത്ത് തേജസ്സോടെ വിരാജിക്കുന്ന മഹാത്മാവിനെതിരെ കോടിയേരി ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഭാരതത്തിലെ സന്യാസിമാര്‍ ആദരിക്കുന്ന വ്യക്തിത്വമാണ് സ്വാമികളുടെത്. ഹിന്ദു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയത്. വലിയ അര്‍ത്ഥങ്ങള്‍ ഉള്ള ഈ ഗുരുതര ആരോപണം വിനാശകാലേ തോന്നിയ വിപരീതബുദ്ധിയാണ് സ്വാമി വിവിക്താനന്ദ കൂട്ടിച്ചേര്‍ത്തു.
ആദ്ധ്യാത്മിക ആചാര്യന്മാരെ അവഹേളിക്കുന്ന നടപടി അപലപനീയം: സ്വാമി ഗരുഡധ്വജാനന്ദ
ആദ്ധ്യാത്മിക ആചാര്യന്മാരെ അവഹേളിക്കുന്ന നടപടി അപലപനീയമാണെന്ന് വാഴയൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ പറഞ്ഞു. ആദ്ധ്യാത്മിക ആചാര്യന്മാരെ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ഇതിന്റെ മുമ്പും ശ്രമിച്ചിട്ടുണ്ട്. ഹൈന്ദവ ധര്‍മ്മ പ്രചാരണ പ്രവര്‍ത്തനമാണ് ആചാര്യന്മാര് നിര്‍വഹിക്കുന്നത്.
ധര്‍മ്മാചാര്യന്മാരെ ജനസമൂഹത്തില്‍ നിന്ന് അകറ്റാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ധര്‍മ്മത്തെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലപ്പോവില്ല. ആശ്രമങ്ങളെയും സന്യാസിവര്യന്മാരെയും അധികാരത്തില്‍ ഇരുന്നപ്പോള്‍ വേട്ടയാടിയ പാരമ്പര്യവും ഇവര്‍ക്കുണ്ട്. ധര്‍മ്മസ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ചുമതലയുള്ള മന്ത്രി തന്നെയാണ് ഇതിന് അന്ന് നേതൃത്വം നല്‍കിയത്. വൃദ്ധരായ സന്യാസിവര്യന്മാരെയടക്കം സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി പൂര്‍വാശ്രമം ചികഞ്ഞചരിത്രവും ഇവര്‍ക്കുണ്ട്. ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടാവണം.
സിപിഎം സമീപനത്തിന്റെ തുടര്‍ച്ച: ബ്രഹ്മചാരി ഭാര്‍ഗവറാം
ഭീകരവാദിയായ മദനിയുമായി കൂട്ടുകൂടിയ സിപിഎമ്മിന്റെ നേതാക്കളുടെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ പുച്ഛിച്ചുതള്ളുകയാണെന്ന് ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. തങ്ങളുടെ ഭീകരമുഖം മറച്ചുവെക്കാനുള്ള ശ്രമമാണിത്. കേരളത്തില്‍ പിടിയിലായ ഭീകരവാദികളുടെ പലരുടെയും പൂര്‍വചരിത്രം സിപിഎമ്മിന്റെ പോഷകസംഘടനകളുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാരായണഗുരുവിനെയും ചട്ടമ്പി സ്വാമികളെയും ഒരുകാലഘട്ടം വരെ ഫാസിസത്തിന്റെ പ്രതിരൂപങ്ങളായാണ് സിപിഎം അവതരിപ്പിച്ചിരുന്നത്. ഹൈന്ദവ സന്യാസിമാരെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ കീഴ്വഴക്കമാണ്. പരമ സാത്വികന്മാരായ ആചാര്യന്മാരെ അധിക്ഷേപിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഹിന്ദു സമൂഹത്തോടുള്ള സിപിഎമ്മിന്റെ നിലപാടിന്റെ ഭാഗമാണ് അദ്ദേഹം പറഞ്ഞു.
വിവേകം നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി
ഹൈന്ദവ ധര്‍മ്മത്തെയും സന്യാസി വര്യന്മാരുടെ ത്യാഗജീവിതത്തെക്കുറിച്ചും മനസ്സിലാക്കാനുള്ള വിവേകം ഇത്തരമാളുകള്‍ക്ക് ഈശ്വരന് നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് മാര്‍ഗദര്‍ശക മണ്ഡല് ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
ധര്‍മ്മമെന്തെന്ന് വൈരുദ്ധ്യാത്മക ഭൗതികവാദികള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ പത്ത് ജന്മങ്ങള് എങ്കിലും വേണ്ടിവരുമവര്ക്ക്. ത്യാഗമെന്തെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഈശ്വരന് നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ് സ്വാമിജി പറഞ്ഞു.
ധര്‍മ്മാചാര്യന്മാരെ അവഹേളിക്കുന്നത് നാശം വരുത്തിവെക്കും: സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: ഉപാസകരും തപസ്വികളുമായ മഹാത്മാക്കളെക്കുറിച്ച് നിന്ദ്യപരാമര്‍ശങ്ങള്‍ നടത്തുകവഴി സ്വയം നാശം ഏറ്റുവാങ്ങുകയാണെന്ന ബോധം രാഷ്ട്രീയക്കാര്ക്കുണ്ടാകണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്ത്ഥയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിനാശകാലത്തുണ്ടാവുന്ന വിപരീതബുദ്ധിയാണ് കോടിയേരി ബാലകൃഷ്ണനെക്കൊണ്ട് സംപൂജ്യനായ സന്യാസിവര്യനെക്കുറിച്ച് ഇത്തരം മോശമായ പരാമര്‍ശങ്ങള്‍ നടത്തിക്കുന്നത്. സമൂഹത്തിന് മാര്‍ഗദര്‍ശനം നല്കുന്ന സന്യാസിവരനെ അധിക്ഷേപവാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് യോജിച്ചതല്ലെന്നും. സ്വാമി ചിദാനന്ദപുരി സ്വാമിജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: