തൊടുപുഴ: പട്ടാപ്പകല്‍ ജീപ്പ് മോഷ്ടിച്ച് കടത്തിയ പ്രതിയെ തൊടുപുഴ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പള്ളിപ്പടി പാറയ്ക്കല്‍ അജ്മല്‍(28) നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മണക്കാട് ഷൈന്‍ ഗ്രാഫിക്സ് നടത്തുന്ന വെള്ളിയാമറ്റം സ്വദേശി തോമസിന്റെ 7000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ചതായി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.15 നു തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള പേ അന്‍ഡ് പാര്‍ക്കിലാണ് സംഭവം. തൊടുപുഴയില്‍ ആമറോണ്‍ എന്ന കട നടത്തുന്ന ആലപ്പുഴ സ്വദേശിയുടെ ജീപ്പാണ് മോഷണം പോയിരുന്നത്. പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ താക്കോലും ഇവിടെ ഏല്പിച്ചിരുന്നു. കടയിലെ സ്റ്റാഫാണ് എന്നു സ്വയം പരിചയപെടുത്തിയാളാണ് വാഹനം ഓടിച്ചുകൊണ്ടുപോയതെന്നു ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആന്വേഷണം ആരംഭിച്ചത്. മോഷണം പോയ ജീപ്പ് പുറപ്പുഴയിലുള്ള വീടിന്റെ മുന്നില്‍ നിന്നും മോഷണം നടന്ന ദിവസം തന്നെ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. മോഷണം പോയ ജീപ്പിനു രണ്ടര ലക്ഷത്തോളം രുപയാണ് വില. തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫിന്റെ നിര്‍ദേശപ്രാകാരം തൊടുപുഴ സിഐ ഇ പി റെജി, ഡിവൈഎസ്പിയുടെ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: