സ്വന്തം ലേഖകന്‍
തളിപ്പറമ്പ്/കണ്ണൂര്‍: സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ജലസമാധിയാവുന്നത് കേരളത്തിലെ ഇരുമുന്നണികളുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സമത്വ മുന്നേറ്റ യാത്രക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര അവസാനിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മുങ്ങിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ നിക്കറിടുവിപ്പിക്കാന്‍ നടക്കുന്ന അച്ചുതാനന്ദന് തന്നെ വിമര്‍ശിക്കുമ്പോഴും പഴയ തൊഴില്‍ ഓര്‍മ്മിച്ചത് നന്നായി. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും തന്റെ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വന്നയാളാണ് വിഎസ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രമോഷന് വേണ്ടി തനിക്കെതിരെ എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. തന്റെ യാത്രയുടെ ഫലമായി ഉറങ്ങിക്കിടക്കുകയായിരുന്ന വിഎസ് ഉണര്‍ന്നിരിക്കുന്നു. ആരെയൊക്കെയോ സുഖിപ്പിക്കാനായി അദ്ദേഹം വാളെടുത്ത് വീശുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഎസിനുള്ള കൂടുതല്‍ മറുപടികള്‍ യാത്ര അവസാനിക്കുന്ന ദിവസം പറയാമെന്നും എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ സംസ്ഥാനത്തെ ഇരുമുന്നണികളും ഗൂഡശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ സംഘടനക്ക് പിന്നില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദൗത്യത്തിന്റെ വിജയത്തിന്റെ ആദ്യത്തെ വെന്നിക്കൊടിയാണ് സ്വീകരണ സ്ഥലങ്ങളിലെത്തിയ ജനസഞ്ചയം കാണിക്കുന്നത്. നിരവധി വര്‍ഷങ്ങളായി മാറിമാറി കേരളം ഭരിച്ചുവരുന്ന ഇടത് വലത് മുന്നണികള്‍ ജാതിയുടെ പേരില്‍ വിവേചനം ഉണ്ടാക്കിയതാണ് നായാടി തൊട്ട് നമ്പൂതിരി വരെ ഇപ്പോള്‍ സംഘടിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടത് നല്കാന് ഭരണകൂടങ്ങള്‍ തയ്യാറാകണം. ചിലര്‍ ഈ മുന്നേറ്റത്തെ ജാതിവിചാരമെന്നും വര്‍ഗ്ഗീയതയെന്നും മുദ്രകുത്തുകയാണ്. എന്നാല്‍ ഇത്തരമൊരു ചിന്തക്ക് അടിസ്ഥാന കാരണം ഇടത്-വലത് മുന്നണികളാണ്. മതേതരത്വം സ്ഥാപിക്കാന്‍ സെക്യുലര്‍ ജാഥ നടത്തുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം മാത്രം ജാഥയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നും മതേതരത്വമാണെങ്കില്‍ ക്രിസ്തുവിനും ഇസ്ലാമിനും പ്രാതിനിധ്യം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിഭാഗത്തിനും സമസ്ത മേഖലയിലും സ്ഥിതി സമത്വമുണ്ടാകണം. കഴിഞ്ഞ 52 വര്‍ഷമായി ഇവിടെ രണ്ട് നീതിയും രണ്ടുതരം സ്വാതന്ത്ര്യവുമാണ്. ഭൂരിപക്ഷ വിഭാഗത്തിന് പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് എന്തു നല്‍കിയെന്ന് മുന്നണികള്‍ പറയണം. പിന്നോക്കക്കാരന്റെ പരിഭവങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെടുമ്പോള്‍ ഉത്തരം പറയാനാവാതെ വര്‍ഗ്ഗീയതയും മറ്റും ആരോപിക്കുന്നത് ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ല. ഭൂരിപക്ഷ സമുദായക്കാരന് നീതി പറഞ്ഞാല്‍ ജാതി, മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതി. കോട്ടയത്തും പാലയിലും മലപ്പുറത്തും മാത്രമാണ് വികസനം കേന്ദ്രീകരിച്ചത്. സമ്പത്തും വികസനവും കേന്ദ്രീകരിക്കപ്പെട്ടു. സംഘടിത വോട്ട് ബാങ്ക് ലക്ഷ്യമാക്കി മുന്നണികള്‍ മത്സരിക്കുകയായിരുന്നു. ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ആള്‍രൂപമായി ഭൂരിപക്ഷ സമുദായം മാറി. കാര്യം പറയുമ്പോള്‍ ഇതില്‍ വല്ലതുമുണ്ടോ എന്ന് നോക്കാതെ വ്യക്തിഹത്യ നടത്തുകയാണ്. ഭാരതം ഭരിക്കുന്ന മോദിയെ ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ക്ഷണിക്കാന്‍ പോയതോടെയാണ് എന്നെ മുന്നണി നേതാക്കള്‍ വേട്ടയാടാന്‍ തുടങ്ങിയത്. എല്ലാ കാലത്തും രാഷ്ട്രീയത്തിനതീതമായി ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്.
ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് തന്നെ സ്വഭാവ ഹത്യ നടത്തുകയാണ്. മൈക്രോഫൈനാന്‍സില്‍ നിന്ന് താന്‍ ചില്ലിക്കാശെടുത്തതായി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും എടുത്തില്ലെന്ന് തെളിഞ്ഞാല്‍ അച്ചുതാനന്ദന് പൊതുമാപ്പ് പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 13 കൊല്ലം മുമ്പ് മരിച്ച ശാശ്വതീകാനന്ദയുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങള്‍ അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച വിഎസിന് എന്തുകൊണ്ട് അന്വേഷിച്ചുകൂടായിരുന്നുവോ എന്നും ഇപ്പോള്‍ എവിടെ നിന്നാണ് ബോധോദയം ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപി യോഗവും ഹൈന്ദവ കൂട്ടായ്മയും തീയില്‍ കുരുത്തതാണെന്നും ഇത് വെയിലില്‍ വാടില്ലെന്നും വരുന്ന മാസം അഞ്ചിന് ഇതിന്റെ ശക്തി ഇടത്-വലത് മുന്നണികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, തുറവൂര്‍ സുരേഷ്, ടി.വി.ബാബു തുടങ്ങി വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: