സ്വന്തം ലേഖകന്‍
തളിപ്പറമ്പ്: സമത്വ മുന്നേറ്റ യാത്ര രണ്ടുദിവസം പിന്നിടുകയും വന്‍ജനാവലി യാത്രയെ സ്വീകരിക്കാന്‍ വഴിനീളെ ഒത്തു ചേരുകയും ചെയ്തു തുടങ്ങിയതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുകയാണെന്ന് ജാഥ നായകനും എസ്എന്‍എഡിപി ജനറല്‍ സെക്രട്ടറിയുമായ വെളളാപ്പളളി നടേശന് പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്ക്ക് തളിപ്പറമ്പില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും യാത്രയെ ഭയപ്പെടുകയാണ്. ഡിസംബര്‍ 5ന് യാത്ര തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്തെത്തുമ്പോഴേക്കും കേരളത്തില്‍ പുതിയൊരു മാറ്റത്തിന്റെ തുടക്കം കുറിക്കും. യാത്രയുടെ സമാപന ദിവസം യാത്ര പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവും സിപിഎം എറണാകുളത്ത് ഡിവൈഎഫ്ഐയുടെ സെക്യുലര്‍ മാര്‍ച്ചിന്റെ സമാപന പരിപാടിയും സംഘടിപ്പിച്ചിരിക്കുകയാണ്. ഇത് സമത്വ മുന്നേറ്റ യാത്രയോടുളള അസഹിഷ്ണുതയും ഭയവും വ്യക്തമാക്കുന്നതാണ്. യാത്ര ആര്‍ക്കും എതിരല്ല. സംസ്ഥാനത്ത് സമത്വ സുന്ദരമായ ഒരവസ്ഥ ഉണ്ടാകണം. എല്ലാ മേഖലയിലും സ്ഥിതിസമത്വ അവസ്ഥ ഉണ്ടാകണം. ഒരു വിഭാഗം എല്ലായ്പ്പോഴും വോട്ടുകുത്തുക ഒരു കൂട്ടര് ഭരിക്കുക എന്ന പതിവ് കേരളത്തില്‍ ഇനിയുണ്ടാകാന്‍ പാടില്ല. ഇതിനു മാറ്റം വേണം. വോട്ട് കുത്തുന്നവര്‍ക്കും ഭരിക്കാനുളള അവകാശം ഉണ്ടാകണം. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന സംസ്ക്കാരം ഉണ്ടാകണം. സിപിഎം ഇന്ന് കാട്ടുന്ന ഗുരുദേവ ഭക്തി ശുദ്ധ കാപട്യമാണ്. ഇത്രയധികം ആദരവ് കാണിക്കുന്ന പാര്‍ട്ടി ഇന്നുവരെ സ്വന്തം സ്ഥാപനങ്ങളിലോ ഓഫീസുകളിലോ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്യാന്‍ തയ്യാറായിട്ടുണ്ടോ.നായാടി മുതല്‍ നമ്പ്യാടിവരെയുളളവരുടെ കൂട്ടായ്മ ആര്‍ക്കും ഭീഷണിയല്ല. സാമൂഹ്യ നീതിക്കുവേണ്ടിയുളള പോരാട്ടമാണ്. ഇടത്-വലത് രാഷ്ട്രീയക്കാരുടെ നാവടക്കാന്‍ ജാഥയുടെ തുടക്കത്തില്‍ തന്നെ സാധിച്ചു. അച്യുതാനന്ദനും സുധീരനും ജാഥയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. അതില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന, ജാഥയ്ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കേണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്രയെ അനീതിയെന്നും അക്രമമെന്നും വര്‍ഗ്ഗീയമെന്നും മുദ്ര കുത്തുന്നത് അദ്ദേഹത്തിന്റെ പദവിയ്ക്ക് യോജിച്ചതല്ലെന്നും വെളളാപ്പളളി പറഞ്ഞു. വിഎസ് യഥാര്‍ത്ഥ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. സംവാദത്തിന് തയ്യാറാവാതെ, ചോദിക്കുന്നതിന് ഉത്തരം പറയാതെയുളള ഒളിച്ചുകളി അവസാനിപ്പിക്കണം. സ്വന്തം കുറ്റം വെച്ച് മറ്റുളളവരുടെ കണ്ണിലെ കരട് അന്വേഷിക്കുകയാണ് സിപിഎമ്മുകാര്‍. എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന് പറയുന്ന സിപിഎം നേതാക്കള്‍ സ്വന്തം സ്ഥാപനങ്ങളില്‍ ഒരൊറ്റ പണം കോഴ വാങ്ങാതെയാണ് നിയമനം നടത്താറുളളതെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപിയുടെ വരുമാനത്തെ കുറിച്ച് വാചാലനാകുന്ന ഉമ്മന്‍ചാണ്ടിയും വിഎസും ക്രിസ്തീയ സഭകളുടേതുള്പ്പെടെ ഫണ്ടിനെ കുറിച്ച് അന്വേഷിക്കാത്തതെന്തു കൊണ്ടാണ്. കോട്ടയവും മലപ്പുറവും വികസിച്ചപ്പോള്‍ എന്തു കൊണ്ട് കണ്ണൂര്‍ ഉള്‍പ്പെടെയുളള ഉത്തര മലബാര്‍ വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോയെന്ന് കണ്ണൂരുകാര് ചിന്തിക്കണമെന്നും വെളളപ്പളളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: