കണ്ണൂര്‍: ജില്ലയിലെ കണ്ടല്‍വനങ്ങളുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ചു നടപ്പാക്കുന്ന മിഷന് മാന്‍ഗ്രൂവ്സ് പദ്ധതിയുടെ ഉദ്ഘാടനം തളിപ്പറമ്പ് വെള്ളിക്കീലില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം കണ്ടല്‍വനങ്ങളുള്ള ജില്ലയായ കണ്ണൂരില്‍ കണ്ടല്‍ ഗവേഷണകേന്ദ്രം ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 1873.85 ഏക്കര്‍ വരുന്ന കണ്ടല്‍ക്കാടുകളുടെ വിശദമായ സര്‍വേ റിപ്പോര്‍ട്ടും പദ്ധതിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹിയറിങ് പൂര്‍ത്തിയാക്കിയ നൂറേക്കറോളം വരുന്ന കണ്ടല്‍വനം റിസര്‍വ് ഫോറസ്റ്റ് ആയി പ്രഖ്യാപിച്ച് സ്ഥിരമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്കും തുടക്കമായി.
കേരളചരിത്രത്തില്‍ ആദ്യമായാണ് കണ്ടല്‍വനം റിസര്‍വ് ഫോറസ്റ്റ് ആയി മാറുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടലിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. മത്സ്യസമ്പത്ത് വളര്‍ത്തുന്നതിലും പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തുന്നതിലും ഇവയുടെ പങ്ക് വലുതാണ്. കണ്ടല്‍ ഗവേഷണ കേന്ദ്രം വെള്ളിക്കീല്‍ ആസ്ഥാനമായി ആരംഭിക്കണമെന്നും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള കണ്ടല്‍വനങ്ങള്‍ ഏറ്റെടുക്കുന്നതിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെയിംസ് മാത്യു എംഎല്‍എ ആവശ്യപ്പെട്ടു. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, തളിപ്പറമ്പ് നഗരസഭാധ്യക്ഷന്‍ അള്ളാംകുളം മഹമൂദ്, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്, സബ് കലക്ടര്‍ നവജോത് ഖോസ, അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ജയപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: