നാഗ്പൂര്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍ നാഗ്പൂരില്‍. ആദ്യ ടെസ്റ്റ് വിജയിച്ച് ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ഒരു ദിവസത്തെ കളി മാത്രമാണ് നടന്നത്. ബാക്കിയുള്ള നാല് ദിവസങ്ങളും മഴയത്ത് ഒലിച്ചുപോയി. ഇന്നാരംഭിക്കുന്ന ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഗാന്ധി-മണ്ടേല ഫ്രീഡം ട്രോഫിക്കായുള്ള നാല് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം.
ആദ്യ ടെസ്റ്റ് നടന്ന മൊഹാലിയിലെപ്പോലെ സ്പിന്നിനെ സഹായിക്കുന്ന പിച്ചാണ് നാഗ്പൂരിലേതും. ആദ്യ ടെസ്റ്റില്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിന്നാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ആധിപത്യം നേടിയിരുന്നു. കളി നടന്ന ആദ്യദിവസം തന്നെ നാല് വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിന്റെയും ജഡേജയുടെയും കരുത്തില്‍ 214 റണ്‍സിന് പുറത്താക്കി ഇന്ത്യ മേല്‍ക്കൈനേടുകയും ചെയ്തിരുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ സ്പിന്നര്‍മാരായ ജെ.പി. ഡുമ്നിക്കും ഇമ്രാന് താഹിറിനും ഇതിന് കഴിഞ്ഞതുമില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര് പേടിച്ചതുപോലെ പിച്ചില്‍ ഒരു ദുര്‍ഭൂതം ഒളിഞ്ഞിരിപ്പില്ലെന്ന് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും തെളിയിച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരുവരും 80 റണ്‍സാണ് അടിച്ചെടുത്തത്. തന്റെ നൂറാം ടെസ്റ്റിനിറങ്ങി 85 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചുനിന്നത്.
ഹാഷിം ആംല, ഡുപ്ലെസിസ്, വാന്‍ സീല്‍, എല്‍ഗാര്‍ തുടങ്ങിയ മുന്‍നിര താരങ്ങളൊക്കെ ഇന്ത്യന്‍ കറക്കലിന് മുന്നില്‍ മൂക്കുംകുത്തി വീഴുകയായിരുന്നു. ഡിവില്ലിയേഴ്സ് മാത്രമാണ് രണ്ട് ടെസ്റ്റിലും സ്ഥിരതയുള്ള പ്രകടനം നടത്തിയത്. ഇന്ത്യന്‍ സ്പിന്‍ ത്രയത്തിനെതിരെ എത്രത്തോളം പിടിച്ചുനില്ക്കാന് കഴിയും എന്നതായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ വെല്ലുവിളി. എങ്കിലും ഡിവില്ലിയേഴ്സും ഹാഷിം ആംലയും, എല്‍ഗാറും, ഡു പ്ലെസിസും, വാന്‍ സിലും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ സജീവമാകും. ഡുമ്നിയും ഇമ്രാന് താഹിറുമാണ് സന്ദര്‍ശകര്‍ക്കായി സ്പിന്‍ യുദ്ധം നയിക്കുക.
മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്ക്ക് രണ്ട് ടെസ്റ്റിന്റെ മൂന്ന് ഇന്നിങ്സിലും 70 ഓവര്‍ പോലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചുനില്ക്കാന് കഴിഞ്ഞതുമില്ല. മൂന്ന് ഇന്നിംഗ്സിലുമായി ആകെ അവര്‍ ക്രീസില്‍ നിന്നത് 166.5 ഓവര്‍ മാത്രം. ഇന്നാരംഭിക്കുന്ന ടെസ്റ്റിലും അശ്വിന്, ജഡേജ സ്പിന്‍ ദ്വയത്തെ എങ്ങനെ
പ്രതിരോധിക്കുമെന്നതിനനുസരിച്ചായിരിക്കും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ വിധി നിര്‍ണയിക്കുക. രണ്ട് ടെസ്റ്റില്‍ നിന്നുമായി ഇരുവരും 12 വീതം വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.
സ്പിന്നര്‍മാരുടെ ഫോമിനൊപ്പം ബാറ്റ്സ്മാന്മാരും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്സിലും പൂജ്യനായി മടങ്ങിയ ശിഖര്‍ ധവാന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ 45 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയിരുന്നു.
ധവാനൊപ്പം ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ മുരളി വിജയും മിന്നിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന് അത് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പ്. ഒപ്പം ആദ്യ ടെസ്റ്റില്‍ മികച്ച ബാറ്റിങ് നടത്തിയ ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാന്‍ വിരാട് കോഹ്ലിയും മധ്യനിരയില്‍ വന്‍മതില്‍കെട്ടി അജിന്‍ക്യ രഹാനെയും ഒരുങ്ങിയാല്‍ ഇന്ത്യക്ക് ഏറെ പ്രതീക്ഷിക്കാം. കോഹ്ലിയും രഹാനെയും ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയും നിറം മങ്ങിയപ്പോള്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയത് രവീന്ദ്ര ജഡേജയാണ്. സ്പിന്നില്‍ കുരുക്കി നാഗ്പൂരിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. പിച്ചിന്റെ സ്വഭാവം മനസിലാക്കി അശ്വിന്, ജഡേജ, അമിത് മിശ്ര എന്നിവരെ കളിപ്പിക്കാന്‍ സാധ്യതയുമുണ്ട്.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. മറ്റൊരു പേസറായ ഫിലാന്‍ഡര്‍ക്ക് പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമാവുകയും ചെയ്തു. സ്റ്റെയിനിന് പകരമായി മോണി മോര്ക്കലായിരിക്കും പേസ് പട നയിക്കുക. ഒപ്പം കെയ്ല്‍ അബോട്ടും രബാദയും. ഇതിന് മുമ്പ് 2010-ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഇവിടെ ടെസ്റ്റ് കളിച്ചിരുന്നു. അന്ന് ഇന്ത്യ ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അന്ന് ഇരട്ട സെഞ്ചുറിയുമായി ടീമിന്റെ നട്ടെല്ലായി നിന്ന ഹാഷിം ആംലയാണ് ഇന്ന് ടീമിന്റെ ക്യാപ്റ്റന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: