എരുമേലി: ശബരിമല തീര്‍ത്ഥാനടവുമായി ബന്ധപ്പെട്ട് പമ്പ സര്‍വ്വീസിനായി എരുമേലി സെന്ററിന് നല്കിയ ബസുകള്‍ തിരിച്ചയച്ച മേലധികാരിക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു.
എരുമേലിയില്‍ നിന്നും പമ്പാ സര്‍വ്വീസ് നടത്തുന്നതിനായി മുന്‍വര്‍ഷത്തെപോലെ പത്ത് ബസുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊന്‍കുന്നത്തെ മേലധികാരി 3 ബസുകള്‍ തിരിച്ചയക്കുകയും എരുമേലി സെന്ററിലെ ഗ്രൗണ്ട് ജോലിക്കാരനെ പിന്‍വലിക്കുകയുമായിരുന്നു. ഇക്കാര്യം ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശബരിമല തീര്‍ത്ഥാടനത്തെയും ഐതീഹ്യങ്ങളെയും അവഹേളിക്കുന്ന മേലധികാരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഉന്നതാധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി എടുക്കണമെന്നും ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എസ്. മനോജ്, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന് കനകപ്പലം എന്നിവര്‍ ആവശ്യപ്പെട്ടു.
തീര്‍ത്ഥാടനകാലത്ത് കോടികളുടെ വരുമാനം നേടുന്ന കെഎസ്ആര്‍ടിസി തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അവകാശംകൂടി നിഷേധിക്കുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും തിരിച്ചയച്ച ബസുകള്‍ കൊണ്ടുവരുന്നതോടൊപ്പം മേലധികാരിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: