സിംഗപ്പൂര്‍: എനിക്ക് ഒരു ദൗത്യമുണ്ട്, അതു പൂര്‍ത്തിയാക്കാന്‍ നിങ്ങളും സഹകരിക്കണം, ആവേശത്താല്‍ ഇളകിമറിഞ്ഞ് മോദിക്കും ഭാരതത്തിനും ജയ് വിളിച്ച ജനസഹസ്രം നിശ്ശബ്ദരായി. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, എന്റെ ദൗത്യം വികസമാണ്, വികസനമാണ്, വികസനമാണ്. ജനം ആര്‍ത്തുവിളിച്ചു. അവര്‍ പിന്തുണ പ്രഖ്യാപിച്ചു. മോദി പറഞ്ഞു, എനിക്ക് ആ ദൗത്യം നിര്‍വഹിക്കാന്‍ ഭാരതത്തിലെ 125 കോടിയിലേറെ ജനങ്ങളുടെ പിന്തുണ വേണം. നിങ്ങളുടെ പിന്തുണ വേണം, ലോകത്തിന്റെയാകെ പിന്തുണ വേണം. ആള്‍ക്കൂട്ടം ആഘോഷപൂര്‍വം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് സിങ്കപ്പൂരിലെത്തിയ മോദി ഇവിടത്തെ ഭാരതീയ ജനസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
നടുക്ക് മോദി, ചുറ്റും ജനക്കൂട്ടം. ക്രീം നിറമുള്ള കുര്‍ത്തയും പൈജാമയും ധരിച്ച മോദി മഹാജനാവലിക്കു നടുക്ക് വെട്ടിത്തിളങ്ങി. വാക്കുകള്‍ കൊണ്ടും പ്രഖ്യാപനങ്ങള്‍കൊണ്ടും വാഗ്ദാനങ്ങള്‍കൊണ്ടും വിശാല പദ്ധതികള്‍കൊണ്ടും അദ്ദേഹം സദസ്സിനെ മുഴുവന്‍ ആവേശത്തിരകളിലേറ്റി. അവര്‍ മോദി മോദി എന്നു വിളിച്ച് പ്രതികരിച്ചു. മോദി അവരോട് തന്റെ പദ്ധതികള്‍ക്ക് അനുമതിയും പിന്തുണയും അഭിപ്രായവും ചോദിച്ചു. അവര്‍ ഒന്നടങ്കം പ്രതികരിച്ചു. ഭാരത് മാതാ കീ ജയ് എന്ന് ആര്‍ത്തുവിളിച്ചു.
വൈകിട്ട് ആറുമണിക്ക് തുടങ്ങിയ പരിപാടി ഒരു മണിക്കൂര്‍ നീണ്ടു. മോദി പറഞ്ഞു: ഞാന്‍ ഗുജറാത്തു പോലുള്ള ഒരു ചെറിയ സംസ്ഥാനത്തെ ഭരണാധികാരിയല്ലേ, അയാള്‍ക്ക് ഇത്രവലിയ രാജ്യത്തിന്റെ കാര്യം നോക്കാനാവില്ല, വിദേശ രാജ്യങ്ങുടെ കാര്യം പറയുകയേ വേണ്ട; ഇങ്ങനെയായിരുന്നു ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ചിലര്‍ പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ആദ്യം വിദേശകാര്യം തന്നെ കൂടുതല്‍ ശ്രദ്ധിക്കാമെന്ന് വെച്ചു- തന്റെ വിദേശ യാത്രയേയും യാത്രയുടെ നേട്ടങ്ങളെയും കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് നിശിതമായ മറുപടി മോദി നല്കി.
അദ്ദേഹം തുടര്‍ന്നു: ഭാരതത്തിലാകെ ഇന്ന് ആത്മ വിശ്വാസം ഏറിയിരിക്കുന്നു. ലോകമാകെ ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ഭാരതത്തിന് ഇന്ന് എവിടെനിന്നെല്ലാം സഹായം കിട്ടാമോ അവിടുന്നെല്ലാം വാങ്ങാന്‍ തയ്യാറാണ്. ചിലപ്പോള്‍ ചികിത്സയ്ക്ക് വിദേശത്തുനിന്നുള്ള മരുന്നും വേണ്ടിവരുമല്ലോ. അങ്ങനെ നേരിട്ടുള്ള വിദേശ നിക്ഷേപം, എഫ്ഡിഐയ്ക്ക് തയ്യാറായി. എനിക്ക് എഫ്ഡിലെ എന്നാല്‍ ഫസ്റ്റ് ഡവലപ് ഇന്ത്യാ എന്നാണ്. ആ വികസനത്തിന് എഫ്ഡിഐ. അങ്ങനെ ഭാരതത്തിലെ എഫ്ഡിഐയില്‍ 40 ശതമാനമാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്, മോദി പറഞ്ഞു.
ഭാരത രൂപയ്ക്ക് വില കുറഞ്ഞുപോയ കാലമുണ്ടായിരുന്നു. ഇന്ന് ബ്രിട്ടണിലെ സ്റ്റോക്ക് മാര്‍ക്കറ്റിലുള്‍പ്പെടെ രൂപ ബോണ്ട് സാധ്യമായിരിക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ വമ്പിച്ച നേട്ടമാണ്, മോദി വിശദീകരിച്ചു.
ലോകരാജ്യങ്ങള്‍ ഇന്ന് ഭാരതത്തിന്റെ കഴിവും നിശ്ചയ ദാര്‍ഢ്യവും പ്രശംസിക്കുന്നു. യെമന്‍, ഇറാഖ് തുടങ്ങിയ മറ്റു രാജ്യങ്ങള്‍ക്ക് ഇടപെടുന്ന കാര്യം ആലോചിക്കാന്‍ പറ്റാത്ത യുദ്ധമുഖത്തുനിന്നുപോലും ഭാരതീയരെ സാഹസികമായി സംരക്ഷിക്കാന്‍ തന്റെ സര്ക്കാരിനായ കാര്യം മോദി ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍നിന്നുള്ള നഴ്സുമാരെ യുദ്ധമുഖത്തുനിന്ന് രക്ഷിച്ചുകൊണ്ടുവന്ന കാര്യം അദ്ദേഹം പറഞ്ഞു.
മുന്നോട്ടു പോകുക, ആധുനികമാകുക. നമ്മുടെ പാരമ്പര്യവും പൈതൃകവും മാത്രം പാടിയിരുന്നാല്‍ പോരാ. നമ്മുടെ സംസ്കാരത്തില്‍നിന്ന്, പാരമ്പര്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം, ഒപ്പം വര്‍ത്തമാനകാലത്ത് നാം ചെയ്യേണ്ടത് ചെയ്യണം. നാം ചെയ്യുന്നത് അടുത്തകാലം വിലയിരുത്തി വാഴ്ത്തട്ടെ. നമ്മുടെ ദൗത്യം നാം നിര്‍വഹിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: