തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് എടുക്കണമെന്ന് യുഡിഎഫില്‍ ആവശ്യം ശക്തമാവുന്നു. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്ര ആരംഭിച്ചതോടെയാണ് യുഡിഎഫില്‍ വെള്ളാപ്പള്ളിയെ നിലയ്ക്കു നിര്‍ത്തണം എന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. ബിജെപിയുടെ ശക്തി വര്‍ദ്ധിക്കുന്നതാണ് യുഡിഎഫിനെ വിറളിപിടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് യോഗം ഇന്നുവൈകീട്ട് അഞ്ചിന് ക്ലിഫ്ഹൗസില്‍ ചേരാനിരിക്കെ വെള്ളാപ്പള്ളിക്കെതിരായ പ്രചാരണം ശക്തമാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസും ഘടകകക്ഷികളും ഉന്നയിക്കുന്നത്.
വെള്ളാപ്പള്ളിയോടുള്ള മൃദുസമീപനം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് വെള്ളാപ്പള്ളിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന് എന്നിവര്‍ സമത്വമുന്നേറ്റ യാത്രയ്ക്കെതിരെ രംഗത്തുവന്നിരുന്നു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രചാരണം വേണമെന്ന് മുസ്ലീംലീഗും ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേരിട്ട പരാജയവും ബാര്‍കോഴയും യോഗത്തില്‍ ചര്‍ച്ചയാവും. കെ.എം.മാണിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ആരോപണവിധേനയായ കെ.ബാബുവിനെതിരെ കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ നിലപാട് കടുപ്പിക്കും. മാണിക്കെതിരെ വാളെടുത്തവര്‍ കെ.ബാബുവിനെ സംരക്ഷിക്കുന്നുവെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയിലും ഘടകകക്ഷികളിലും ഉടലെടുത്ത ആഭ്യന്തരപ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാവും.
അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ഓരോജില്ലകളിലും കെപിസിസി നിയോഗിച്ച സമിതികളുടെ റിപോര്‍ട്ടിലുള്ള അവലോകനം ഇന്നു പൂര്‍ത്തിയാവും. പരാജയം നേരിട്ട ജില്ലകളില്‍ മന്ത്രിമാരും കെപിസിസി ഭാരവാഹികളും സിപിഎമ്മുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റി വിജയസാധ്യത ഇല്ലാതാക്കിയെന്നുമാണ് സമിതി മുമ്പാകെ പരാതിക്കാരായവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പല ജില്ലകളിലും സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാവും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നത് കെപിസിസി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ജനുവരിയില്‍ വി എം സുധീരന് ആരംഭിക്കുന്ന കേരളയാത്രയ്ക്ക് മുമ്പായി അഴിച്ചുപണി നടത്താനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: