തൊടുപുഴ: അടിമാലി പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസില്‍ പ്രതികളായ അച്ഛനെയും മകനെയും ജീവപര്യന്തം കഠിന തടവിന് തൊടുപുഴ അഡീഷണല്‍ രണ്ടാം കോടതി ജഡ്ജ് ഷാജഹാന് ശിക്ഷിച്ചു. വെള്ളത്തൂവല്‍ മണലേല്‍ വാസു (64) മകന് സൈമണ്‍ (40) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികള്‍ അരലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. ഓടയ്ക്കാസിറ്റി ആശാരിക്കുടി ഷിജു, മന്നാങ്കണ്ടം എട്ടുകുടി കുഞ്ഞൂട്ടിക്കുടി രാരിച്ചന്‍ എന്നിവരാണ് പ്രതികളുടെ കുത്തുംവെട്ടുമേറ്റ് മരിച്ചത്. 2009 ഫെബ്രുവരി ആറിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ നടത്തുന്ന പൂഞ്ഞാറുകണ്ടത്തെ കള്ളുഷാപ്പില്‍ വച്ച് റഷീദ് എന്നയാളുമായി ഫെബ്രുവരി അഞ്ചിന് തര്‍ക്കമുണ്ടായി. കള്ളിനൊപ്പം കറിവാങ്ങിയപ്പോള് വില നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് റഷീദുമായി പ്രശ്നമുണ്ടായത്. പിറ്റേന്ന് രാരിച്ചന്‍, ഷിജു, സുഹൃത്തുക്കളായ ഉമേഷ്, തങ്കച്ചന് എന്നിവര്‍ റഷീദിനൊപ്പം ചേര്‍ന്ന് ഷാപ്പിലെത്തി പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തുടങ്ങി.
ഇതിനിടെ പ്രതികള്‍ എല്ലാവരെയും ചെത്തുകത്തിക്കും പിച്ചാത്തിക്കും കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാരിച്ചനും ഷിജുവും മരണത്തിന് കീഴടങ്ങി. ഉമേഷ്, തങ്കായി തങ്കച്ചന് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരാണ് കേസിലെ മുഖ്യ സാക്ഷികളായത്. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കേറ്റ് നൂര്‍ സമീര്‍ ഹാജരായി. 40 പ്രമാണങ്ങളും 45 തൊണ്ടിസാധനങ്ങളും കോടതി പരിശോധിച്ചു. അടിമാലി സിഐയായിരുന്ന ശ്യാംകുമാറാണ് കേസ് അന്വേഷിച്ചത്. തങ്കായിക്കും ഉമേഷിനും കുത്തേറ്റ കേസില്‍ പ്രതികള്‍ രണ്ട് വര്‍ഷം കഠിന തടവുകൂടി അനുഭവിക്കണമെന്നും ശിക്ഷാ വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: