ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം പാചകവാതക സബ്സിഡി ഉപേക്ഷിച്ചവരുടെ എണ്ണം അരക്കോടിയായി. തിരികെ ലഭിച്ച സബ്സിഡി തുക ഉപയോഗിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 40 ലക്ഷം പേര്‍ക്കാണ് പുതിയ ഗ്യാസ് കണക്ഷനുകള്‍ പെട്രോളിയം മന്ത്രാലയം നല്‍കിയത്.
ഏകദേശം 35,000 കോടി രൂപയോളമാണ് സബ്സിഡി ഉപേക്ഷിച്ചതുവഴി കേന്ദ്ര സര്‍ക്കാരിന് ലാഭം കിട്ടിയത്. പാവപ്പെട്ടവര്‍ക്ക് പാചകവാതകം ലഭ്യമാക്കാന്‍ ഈ തുകയാണ് പെട്രോളിയം മന്ത്രാലയം ഉപയോഗിച്ചത്. സബ്സിഡി തുകയായ 128 രൂപ വേണ്ടെന്ന് വെയ്ക്കാന്‍ വലിയ വിഭാഗം ജനങ്ങളും തയാറാകുകയാണെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് രാജ്യത്ത് 545 രൂപയാണ് ഈടാക്കുന്നത്. സബ്സിഡിയോടു കൂടി 417 രൂപയ്ക്ക് സിലിണ്ടര്‍ ലഭ്യമാകും. ഒരു കണക്ഷന് 12 സിലിണ്ടറുകള്‍ പ്രതിവര്‍ഷം സബ്സിഡിതുകയ്ക്ക് ലഭിക്കുന്നത്. 16.3 കോടി പാചകവാതക കണക്ഷനുകളാണ് രാജ്യത്തുള്ളത്. അതിസമ്പന്നരുള്പ്പെടെ സബ്സിഡി ആവശ്യമില്ലാത്തവരോട് തുക തിരികെ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വലിയ വിപ്ലവമാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത്.
ജനങ്ങള്‍ കൂട്ടത്തോടെ സബ്സിഡി തുക വേണ്ടെന്ന് വെയ്ക്കാന്‍ ആരംഭിച്ചതോടെ പെട്രോളിയം മന്ത്രാലയം പുതിയ പദ്ധതിയും ആവിഷ്ക്കരിച്ചു.
പാചകവാതക കണക്ഷനുകളില്ലാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഈ പണമുപയോഗിച്ച് പാചകവാതക കണക്ഷനുകള്‍ നല്കി. ഇതിനു പുറമേ പുതിയ കണക്ഷന് ആര്‍ക്കു നല്കി എന്നതു സംബന്ധിച്ച വിവരം സബ്സിഡി സറണ്ടര്‍ ചെയ്യുന്ന വ്യക്തിക്ക് പെട്രോളിയം മന്ത്രാലയം നല്‍കുന്നുണ്ട്. നിങ്ങള്‍ തിരികെ ഏല്‍പ്പിച്ച സബ്സിഡി തുക ഇന്ന സംസ്ഥാനത്തെ ഇന്ന ജില്ലയിലെ ഇന്ന ഗ്രാമത്തിലുള്ള ഇന്ന വ്യക്തിക്ക് നല്കിയിരിക്കുന്നു എന്ന ഫോണ്‍ സന്ദേശമാണ് പെട്രോളിയം മന്ത്രാലയം നല്‍കുന്നത്.
രണ്ടാം ഘട്ടമായി പത്തു ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്സിഡി എടുത്തുകളയുന്ന നടപടികളിലേക്ക് പെട്രോളിയം മന്ത്രാലയം കടന്നേക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സഹകരണത്തോടെ വാര്‍ഷികവരുമാന പരിധിയില്‍ ഉയര്‍ന്ന നിലവാരമുള്ള രാജ്യത്തെ അഞ്ചു ലക്ഷത്തോളം പേരുടെ പാചകവാതക സബ്സിഡിയാണ് എടുത്തുകളയാന്‍ ഉദ്യേശിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: