കരുനാഗപ്പള്ളി: കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കായംകുളം ഗവ.സെന്‍ട്രല്‍ സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികളായ ഭരണിക്കാവ് മന്താനത്ത് ഗോകുലം വീട്ടില്‍ ഗിരികുമാറിന്റെ മകന് ഗോകുല്‍ ഗിരി(15), പുതുപ്പള്ളി-വടക്ക് പുള്ളിക്കുന്നത്ത് കലേശ് ഭവനില്‍ കലേശിന്റെ മകന് കിരണ്‍(15), ചേപ്പാട് മുഞ്ഞിനാട്ട് തെക്കതില്‍ രാജേന്ദ്രന്-ബിന്ദു ദമ്പതികളുടെ മകന് ജ്ഞാന ചക്ഷുസ്(15) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കായംകുളം കെപിഎസി ജംഗ്ഷനില്‍ നിന്നും ആറ് വിദ്യാര്‍ഥികള്‍ രണ്ടു ബൈക്കുകളിലായാണ് അഴീക്കല്‍ ഹാര്‍ബറില്‍ പൊഴിമുക്കിന് സമീപം എത്തിയത്. മരിച്ച മൂന്ന് വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കാനില്ലെന്നു പറഞ്ഞു കൂടെ ഉണ്ടായിരുന്ന അതുല്‍, കൃഷ്ണദേവ് എന്നീ രണ്ടു കുട്ടികള്‍ അഴീക്കല്‍ ഹാര്‍ബറില്‍ നിന്നും മടങ്ങിപ്പോയി. കുളിക്കുന്നതിന് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവര്‍ ധരിച്ചിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കരയില്‍ നിന്ന വിദ്യാര്‍ഥി വള്ളിക്കുന്നം പനയില്തറ വീട്ടില്‍ ബാലു മഹേശ്വറി(15)നെ ഏല്പിച്ചു.
മൂന്നു വിദ്യാര്‍ഥികളും കൈകള്‍ കോര്‍ത്ത് തിരമാലകളിലൂടെ നീന്തുന്നതിന് ഇടയില്‍ പിടിവിട്ട് മുങ്ങിപ്പോകുന്നതു കണ്ട് ബാലു മഹേശ്വര് രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും ഭയന്ന് കരയ്ക്കു കയറി നിലവിളിച്ച് ബഹളം ഉണ്ടാക്കി. തുടര്‍ന്ന് രണ്ടു വിദേശികള്‍ കടലില്‍ ചാടി ഗോകുല്‍ ഗിരിയെ കരയ്ക്ക് എടുത്തെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും കടലില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ജ്ഞാന ചക്ഷുസിന്റെ ജഡം തിരയടിച്ച് കരയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് കിരണിന്റെ ജഡം കണ്ടെത്തിയത്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഈ വിദ്യാര്‍ഥികള്‍ ഇതിനു മുമ്പും കുളിക്കുന്നതിന് ഇവിടെ വന്നിരുന്നതായി പോലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്നും ട്യൂഷന് പഠിക്കാനായി ഒരുങ്ങി ഇറങ്ങിയവരാണ്. എന്നാല്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ശനിയാഴ്ച അഴീക്കല്‍ ഹാര്‍ബറിന് സീപം കുളിക്കാന്‍ എത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവത്രെ.
അഴീക്കല്‍ ഹാര്‍ബറില്‍ പൊഴിമുക്കിനോട് ചേര്‍ന്ന് തെക്കുവശം പുലിമുട്ട് ഉള്ളതുകൊണ്ട് കടലില്‍ നിന്നും ശക്തമായ തിരമാല കരയിലേക്ക് അടിക്കാറില്ല. അതുകാരണം പുലിമുട്ടിനു സമീപം കടല്‍ ശാന്തമാണ്. എന്നാല്‍ ഈ ഭാഗങ്ങളില്‍ അടിത്തട്ടില്‍ ശക്തമായ ഒഴുക്ക് ഉള്ളതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഈ ഭാഗത്താണ് വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങിയത്. ഓച്ചിറ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: