തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിവാദപ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ രൂക്ഷവിമര്‍ശനം. ചിദംബരത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചിദംബരത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. പി.ചിദംബരത്തിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണോയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നുള്ള ചിദംബരത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കാന്‍ കേരളത്തില്‍ നിന്നുള്ള എ.കെ.ആന്റണി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ചിദംബരത്തിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി കെ. എം. മാണിയും പ്രതികരിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രസ്താവനയിലെ അനൗചിത്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിനെതിരായ പ്രസ്താവനയോടെ ചിദംബരത്തിന് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത ഇല്ലാതായെന്ന് ജലവിഭവമന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു. ചിദംബരത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി.നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു
ബാലിശമായ പ്രസ്താവനയായിപ്പോയി ചിദംബരത്തിന്റേതെന്ന് എം.പിമാരായ എം. ഐ. ഷാനവാസും പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്ന് പി.ടി.തോമസും ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയായ ചിദംബരം ഒരു പ്രാദേശിക നേതാവിന്റെ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ലെന്നും എം. ഐ. ഷാനവാസ് പറഞ്ഞു. സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്ന് ഒരു കേന്ദ്രമന്ത്രി മുന്‍കൂട്ടി പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി.എം. സുധീരന് പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
ചിദംബരം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്ന് കേന്ദ്രസഹമന്ത്രി കെ. വി. തോമസും പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. അതേസമയം ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. കേസില്‍ മാധ്യസ്ഥം വഹിക്കേണ്ടവര്‍ തമിഴ്നാടിന് വേണ്ടി നിലകൊള്ളുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ചിദംബരം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഭിപ്രായമാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി. കെ .ചന്ദ്രപ്പന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: