കൊച്ചി: നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതൃത്വത്തില്‍ നടന്ന പാനായിക്കുളം തീവ്രവാദ ക്യാമ്പ് കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവില്ലെന്ന കാരണത്താല്‍ 11 പ്രതികളെ വെറുതെവിട്ടു. പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും. പ്രായപൂര്‍ത്തിയാവാത്ത 13-ാം പ്രതിയുടെ വിചാരണ കോട്ടയം ജുവനൈല്‍ കോടതിയില്‍ നടക്കും. കേസിലെ പ്രതിയായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
കേസില്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രതികളായ ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി എന്ന ഹാരിസ്, ഈരാറ്റുപേട്ട പേരകത്തുശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില് വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷംനാസ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ച് പ്രതികള്‍ക്കുമെതിരെ ഭീകരവാദ വിരുദ്ധ നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും തെളിയിക്കാനായി. അബ്ദുള്‍ റാസിഖ്, അന്‍സാര്‍ നദ്വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തി. ഷാദുലി, അബ്ദുള്‍ റാസിഖ് എന്നിവര്‍ നിരോധനത്തിനു ശേഷവും സിമി പ്രവര്‍ത്തകരായി തുടര്‍ന്നതായും കോടതി ശരിവെച്ചു.
തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 11 പ്രതികളെ വിട്ടയച്ചത്. തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടിക്കുന്നേല്‍ നിസാര്‍, കോതമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹ്യുദ്ദീന്‍കുട്ടി എന്ന താഹ, പറവൂര്‍ വയലക്കാട് കാട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്കര്‍, എറിയാട് എട്ടുതെങ്ങിന്‍ പറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍, പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ഉളിയന്നൂര്‍ സ്വദേശി നിസാര്‍ എന്നിവരെയാണ് വെറുതെവിട്ടത്. അമ്പത് സാക്ഷികളെ വിസ്തരിച്ചു. ഇരുനൂറിലധികം രേഖകള്‍ പരിശോധിച്ചു. വിചാരണ വേളയില്‍ ചില സാക്ഷികള്‍ കൂറു മാറിയിരുന്നു.
2006 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിങ്ങളുടെ പങ്ക്’ എന്ന പേരില്‍ നടത്തിയ സെമിനാര്‍ സിമിയുടെ രഹസ്യ യോഗമായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബിനാനിപുരം എസ്ഐ ആയിരുന്ന കെ.എന്‍. രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യോഗം നടക്കുമ്പോള്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഭീകരവാദ ബന്ധം പരിഗണിച്ച് 2009 ഡിസംബര്‍ 24ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. എന്‍ഐഎക്ക് വേണ്ടി സ്പെഷ്യല്‍ പ്രേസിക്യൂട്ടര് അഡ്വ. മനു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: