ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഗ്രനേഡുള്പ്പടെയുള്ള ആയുധങ്ങളുമായി ആക്രമണം നടത്തിയ മൂന്ന് ഭീകരരെ ഏഴു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന്യം വധിച്ചു. ഭീകരരുടെ ആക്രമണത്തില്‍ ഒരു നാട്ടുകാരന് കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖക്ക് സമീപം താങ്ധര്‍ സെക്ടറിലെ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
വന്‍ ആയുധശേഖരവുമായി എത്തിയ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെപ്പ് തുടങ്ങിയത്. ഇന്നലെ രാവിലെ 6.15നാണ് ആക്രമണം തുടങ്ങിയത്. ഏഴുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്ന് ഭീകരരെയും വധിച്ചതായി സൈന്യം വ്യക്തമാക്കി. മൂന്ന് ഭീകരരും ക്യാമ്പിനുള്ളില്‍ കടന്നാണ് ആക്രമണം നടത്തിയത്. മൂന്ന് എകെ-47 തോക്കുകളും തിരകളും ഭീകരരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന് ആസ്ഥാനമായുള്ള ജെയിഷ്-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
കുപ്വാര ജില്ലയിലെ താങ്ധര്‍ മേഖല നേരത്തെ ഭീകരര്‍ നുഴഞ്ഞുകയറുവാന്‍ ഉപയോഗിച്ചിരുന്നതാണ്. അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച രാത്രിയില്‍ പൂഞ്ച് ജില്ലയില്‍ ഭീകരന് ഒളിച്ചിരുന്ന മേഖലയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ 39 ട്രൂപ്പ്സും സംസ്ഥാന പോലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പുമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: