റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ കൗമാര കരുത്തിന് എതിരില്ല. തുടര്‍ച്ചയായ നാലാം തവണയും കേരളം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടു. 403 പോയിന്റുമായാണ് കേരളത്തിന്റെ കിരീടധാരണം. 25 സ്വര്‍ണ്ണവും 19 വെള്ളിയും 16 വെങ്കലവും കേരളത്തിന്റെ കിരീടനേട്ടത്തിന് മാറ്റുകൂട്ടി. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ മാത്രം കേരളം 11 സ്വര്‍ണവും 9 വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. ആദ്യ രണ്ട് ദിവസവും പിന്നിലായിരുന്ന കേരളം മൂന്നാം ദിവസമാണ് ഒന്നാം സ്ഥാനത്തെത്തിയത്. പെണ്‍കുട്ടികളുടെ കരുത്തിലാണ് കേരളത്തിന്റെ കിരീടനേട്ടം.
304 പോയിന്റാണ് പെണ്‍കുട്ടികള്‍ കേരളത്തിനായി നേടിക്കൊടുത്തത്. 355.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാമത്. സ്വര്‍ണ്ണനേട്ടത്തില്‍ കേരളത്തിനൊപ്പമാണ് ഹരിയാന. 25 എണ്ണം. കഴിഞ്ഞ വര്‍ഷവും ഹരിയാനക്കായിരുന്നു രണ്ടാം സ്ഥാനം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയാണ് ജേതാക്കള്‍. 238.5 പോയിന്റ്. രണ്ടാം സ്ഥാനം 175 പോയിന്റുള്ള ഉത്തര്‍പ്രദേശിന്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 176 പോയിന്റ് നേടിയ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. അണ്ടര്‍ 20 വിഭാഗത്തില്‍ 135 പോയിന്റ്, അണ്ടര്‍ 18-ല്‍ 89 പോയിന്റ്, അണ്ടര്‍ 16 വിഭാഗത്തില്‍ 66പോയിന്റുകള്‍ നേടി കേരളം ഒന്നാമതെത്തി.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 27 പോയിന്റുമായി തമിഴ്നാടാണ് ഒന്നാമത്.മീറ്റിന്റെ അവസാന ദിനമായ ഇന്നലെ മൂന്ന് ദേശീയ റെക്കോര്‍ഡുകളടക്കം 10 പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ ദീപേന്ദര്‍ ദബാസ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്‍ പശ്ചിമ ബംഗാളിന്റെ സ്വപ്ന ബര്മ്മന്, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഹരിയാനയുടെ രവികുമാര്‍ എന്നിരാണ് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
അതേസമയം മെഡല്‍ വേട്ടയില്‍ കഴിഞ്ഞ വര്‍ഷം വിജയവാഡയിലെ നേട്ടത്തിനൊപ്പമെത്താന്‍ കൗമാര കായികകേരളത്തിന് കഴിഞ്ഞില്ല. 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവുമായിരുന്നു കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്. എന്നാല്‍ ഇത്തവണ സ്വര്‍ണ്ണനേട്ടത്തില്‍ മാത്രം 13 എണ്ണത്തിന്റെ കുറവുണ്ടായി. പല പ്രമുഖ സ്കൂളുകളും താരങ്ങളെ വിട്ടുനല്കാതിരുന്നതും മറ്റുമാണ് കേരളത്തിന് മെഡല്‍ വേട്ടയില്‍ നേരിയ തിരിച്ചടി നേരിടാന്‍ കാരണം.
അണ്ടര്‍ 20 നൂറ് മീറ്ററില്‍ സ്വര്‍ണം നേടി മീറ്റിലെ വേഗമേറിയ വനിതാ താരമായ എം. അഖില ഇന്നലെ 200 മീറ്ററിലും 25.01 സെക്കന്റില്‍ ഒന്നാമതായി സ്പ്രിന്റ് ഡബിളിന് അര്‍ഹയായി. കഴിഞ്ഞ ദിവസം 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമിലും അഖില അംഗമായിരുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ജിസ്ന മാത്യുവും ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം 400 മീറ്ററില്‍ പൊന്നണിഞ്ഞ ജിസ്ന ഇന്നലെ 200 മീറ്ററിലും 24.65 സെക്കന്റില്‍ പറന്നെത്തി സ്വര്‍ണ്ണം നേടിയാണ് ഇരട്ട സ്വര്‍ണ്ണം നേടിയത്. 4-100 റിലേയില്‍ സ്വര്‍ണം നേടിയ റിലേ ടീമിലും അംഗമായ ജിസ്നയ്ക്ക് ഇതോടെ മീറ്റില്‍ മൂന്ന് സ്വര്‍ണമായി.
അണ്ടര്‍ 20 വിഭാഗം 4-400 റിലേയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്നലെ കേരളത്തിനായി പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തോംസണ്‍ പൗലോസ്, വിഷ്ണു എന്‍. നായര്‍, ജിജുലാല്‍. പി, സനു സാജന് എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 16.70 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രുതിമോള്‍ രാജേന്ദ്രന്, തെരേസ ജോസഫ്, ഷഹര്‍ബാന സിദ്ദീഖ്, ജെറിന് ജോസഫ് എന്നിവരാണ് മൂന്ന് മിനിറ്റ് 47.46 സെക്കന്റില്‍ പറന്നെത്തി കേരളത്തിനായി സ്വര്‍ണ്ണം നേടിയത്.
അണ്ടര്‍18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ അഭിത മേരി മാനുവല്‍ (രണ്ട് മിനിറ്റ് 10.18 സെക്കന്റ്), 3000 മീറ്ററില്‍ അലീഷ. പി.ആര് (10മിനിറ്റ് 14.69 സെക്കന്റ്), ട്രിപ്പിള്‍ജമ്പില്‍ ആല്‍ഫി ലൂക്കോസ് (12.24 മീറ്റര്‍), ഹര്‍ഡില്‍സില്‍ പി.ഒ. സയന (ഒരു മിനിറ്റ് 03.17 സെക്കന്റ്), അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ ജെറിന് ജോസഫ് (ഒരു മിനിറ്റ് 02.92 സെക്കന്റ്), ആണ്‍കുട്ടികളുടെ അണ്ടര്‍ 18 ലോങ്ജമ്പില്‍ കേരളത്തിന്റെ സിറാജുദ്ദീനും (7.51 മീറ്റര്‍), അണ്ടര്‍ 20 ട്രിപ്പിള്‍ജമ്പില്‍ അബ്ദുള്ള അബൂബക്കര്‍ (15.83 മീറ്റര്‍) എന്നിവരാണ് ഇന്നലെ പൊന്നണിഞ്ഞ മലയാളിതാരങ്ങള്‍.
മീറ്റിന്റെ താരങ്ങള്‍
റാഞ്ചി: മുപ്പത്തിയൊന്നാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ മികച്ച അത്ലറ്റുകളായി കേരളത്തിന്റെ അബ്ദുള്ള അബൂബക്കര്‍, തമിഴ്നാടിന്റെ സന്തോഷ്കുമാര്‍, യുപിയുടെ വിക്രാന്ത, ഗുജറാത്തിന്റെ കശ്വീര്‍ വസാനി എന്നിവരും പെണ്കുട്ടികളൂെട വിഭാഗത്തില്‍ ഹരിയാനയുടെ രജനി നാഗര്‍, കേരളത്തിന്റെ ജിസ്ന മാത്യു, അപര്‍ണ റോയി, മഹാരാഷ്ട്രയുടെ തായി ഭാംനെയും തെരഞ്ഞെടുക്കപ്പെട്ടു.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ജമ്പില്‍ 15.83 മീറ്റര്‍ ചാടിയാണ് കേരളത്തിന്റെ അബ്ദുള്ള അബൂബക്കര്‍ ബെസ്റ്റ് അത്ലറ്റായത്. അണ്ടര്‍ 18 വിഭാഗത്തില്‍ തമിഴ്നാടിന്റെ സന്തോഷ്കുമാര്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയും അണ്ടര്‍ 16 വിഭാഗത്തില്‍ യുപിയുടെ വിക്രാന്ത ഹാമര്‍ത്രോയില്‍ 70.46 മീറ്റര്‍ എറിഞ്ഞും 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഗുജറാത്തിന്റെ കശ്വീര്‍ വസാനി 600 മീറ്ററില്‍ ഒരു മിനിറ്റ് 22.40 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടിയുമാണ് ബെസ്റ്റ് അത്ലറ്റുകളായത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 400 മീറ്ററില്‍ 55.39 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയാണ് ഹരിയാനയുടെ രജനി നാഗര്‍ മികച്ച വനിതാ അത്ലറ്റായത്. അണ്ടര്‍ 18 വിഭാഗത്തില്‍ കേരളത്തിന്റെ ജിസ്ന മാത്യുവും (400 മീറ്റര്‍, 200 മീറ്റര്‍), അണ്ടര്‍ 16 വിഭാഗത്തില്‍ അപര്‍ണ റോയിയും (80 ഹര്‍ഡില്‍സ്) ബെസ്റ്റ് അത്ലറ്റുകളായി. അണ്ടര്‍ 14 വിഭാഗത്തില്‍ 600 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് മഹാരാഷ്ട്രയുടെ തായി ഭാംനെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: