അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയവാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതായി ആക്ഷേപം. ഇന്നലെ നടത്താനിരുന്ന ശസ്ത്രക്രിയയാണ് ആശുപത്രി അധികൃതരുടെ പിടിവാശിമൂലം മാറ്റിവെച്ചത്. കടുത്ത ശ്വാസ തടസംമൂലം പുന്നപ്ര പുത്തേഴത്ത് വീട്ടില്‍ ദേവരാജന്‍ (50) രണ്ടു മാസം മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. പരിശോധനയില്‍ ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി രണ്ട് ലക്ഷം രൂപയോളം ചിലവു വരും. എന്നാല്‍ കൂലിപ്പണിക്കാരനായ ദേവരാജന്‍ ഇതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നേതൃത്വത്തില്‍ കാരുണ്യയില്‍ നിന്നും 1,65,000 തരപ്പടുത്തി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 42 ദിവസമായി ദേവരാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഈ മാസം 30 നാണ് ശസ്ത്രക്രിയ നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്രയും ദിവസം നീണ്ടാല്‍ രോഗിയുടെ നില വഷളാകാന്‍ സാദ്ധ്യതയുളളതിനാല്‍ അടിയന്തരമായി ഇന്നലെ ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനിച്ചു. ഡോക്ടര്‍മാര്‍ അറിയിച്ചതനുസരിച്ച് ആവശ്യമായ രക്തവും ശസ്ത്രക്രിയക്കുള്ള മരുന്നുകളും കിറ്റുകളും ചൊവ്വാഴ്ച ഉച്ചയോടെ തരപ്പെടുത്തി. എന്നാല്‍ ഇന്നലെ ഉച്ചയോടെ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ദേവരാജന്റെ ശസ്ത്രക്രിയ മാറ്റിവെയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പകരം ആശുപത്രി സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരന്റെ ബന്ധുവിനെ ശസ്ത്രക്രിയ നടത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ദേവരാജന്‍ കുറച്ച് ദിവസമായി ചികിത്സയിലാണെന്നും ദിവസങ്ങള്‍ പിന്നിടുന്നതനുസരിച്ച് ഇയാളുടെ നില വഷളാകുമെന്നും ഡോക്ടര്‍ അറിയിച്ചെങ്കിലും പ്രിന്‍സിപ്പല്‍ തട്ടിക്കയറുകയായിരുന്നുവത്രെ.
ശ്വാസതടസ്സം മൂലം ചൊവ്വാഴ്ചയാണ് ജീവനക്കാരന്റെ ബന്ധു ഒപിയില്‍ എത്തുന്നത്. പരിശോധനയില്‍ ഇയാള്‍ക്കും ശസ്ത്രക്രിയ വേണ്ടിയിരുന്നു. തുടര്‍ന്നാണ് ദേവരാജന്റെ ശസ്ത്രക്രിയ മാറ്റിവെച്ച് ഇയാളുടെ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ മയക്ക് വിഭാഗം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ മാറ്റിവെച്ചതെന്നാണ് അധികൃതര്‍ ദേവരാജന്റെ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ഈ വിഭാഗത്തിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടപ്പോഴാണ് പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതനുസരിച്ചാണ് ശസത്രക്രിയ മാറ്റിവെച്ചതെന്നറിയുന്നത്. ദേവരാജന്റെ ശസ്ത്രക്രിയ അടുത്തദിവസം തന്നെ നടത്തിയില്ലെങ്കില്‍ ജീവന് അപകടത്തിലാകുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ദേവരാജന്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ വീണ്ടും ആവശ്യമായ രക്തം തരപ്പെടുത്തേണ്ടിവരും. ദേവരാജനുവേണ്ടി തരപ്പെടുത്തിയ രക്തത്തിന്റെ ഗ്രൂപ്പ് യോജിക്കുന്നതിനാല്‍ ജീവനക്കാരന്റെ ബന്ധുവിന് നല്‍കിയെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: