കായംകുളം: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ശരണ്യയുടെ മുഖ്യസഹായി കൊല്ലം താഴുത്തലച്ചേരി കല്ലുപുറത്ത് വീട്ടില്‍ സുധികുമാറി (കലാഭവന്‍ സുധി-35) നെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പിനിരയായവരെ വിളിച്ച് സംസാരിച്ചിരുന്നത് സുധി ആയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ശരണ്യയെ ബംഗ്ളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് ഇയാളാണ്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റുചെയ്ത സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപിന്റെയും, സസ്പെന്‍ഷനില്‍ ആയ എസ്ഐ സന്ദീപിന്റെയും ഉറ്റ സുഹൃത്താണ് അറസ്റ്റിലായ സുധികുമാര്‍. പ്രദീപാണ് ശരണ്യയെ ഇരുകൂട്ടര്‍ക്കും പരിചയപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുധികുമാര്‍ ശരണ്യയുമായി ഗുരുവായൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായും തെളിവ് ലഭിച്ചിട്ടുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് പ്രദീപ്, സഹോദരന് ശരത് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്ഐയ്ക്ക് മുകളിലുളള ചില ഉദ്യോഗസ്ഥരും, പ്രമുഖ രാഷ്ട്രീയ നേതാക്കളും സംശയത്തിന്റെ നിഴലിലായിട്ടുണ്ടെന്നാണ് സൂചന. സസ്പെന്‍ഡ് ചെയ്ത എസ്ഐ: സന്ദീപിനെ ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: