ന്യൂദല്‍ഹി: കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎമ്മും മുസ്ലിം ഭീകരസംഘടനകളും ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജുവിനെ കണ്ട ബിജെപി നേതൃത്വം സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സിപിഎമ്മിനും എതിരായ പരാതി കൈമാറി. വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്ന സിപിഎമ്മിന്റെ വലയില്‍ സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ വീഴരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ് അഭ്യര്‍ത്ഥിച്ചു.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്നും ആരംഭിച്ച സമത്വമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനകളും ആര്‍എസ്എസ് സര്‍സംഘചാലകിന്റെ കണ്ണൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സിപിഎം നടത്തിയ പ്രതികരണങ്ങളും ചില സാഹചര്യത്തെളിവുകളും ബിജെപി നേതൃത്വം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കേന്ദ്രഏജന്‍സികള്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മതന്യൂനപക്ഷ വോട്ട് തന്ത്രപൂര്‍വ്വം തട്ടാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി അതു ബിജെപി-എസ്എന്‍ഡിപി നേതൃത്വത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് അണിയറയില്‍ നീക്കം .
തദ്ദേശതെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ട് ബാങ്ക് നഷ്ടമായെന്ന തിരിച്ചറിവിലാണ് മതന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സംബന്ധിച്ച പ്രസ്താവനകളുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പാക് ഭീകര ബന്ധമുള്ള എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ചേര്‍ന്നാണ് സിപിഎം കലാപത്തിന് കോപ്പുകൂട്ടുന്നത്.
കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ഇസഡ് പ്ലസ് സുരക്ഷയുള്ള ആര്‍എസ്എസ് സര്‍സംഘചാലകിന്റെ കണ്ണൂര്‍ പരിപാടിയെപ്പറ്റി സിപിഎം നേതാക്കള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതു സംബന്ധിച്ച ദുരൂഹത അന്വേഷിക്കണമെന്നും ബിജെപി നേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്ക് മുന്നിലുള്ള ഇതരമതസ്ഥരുടെ വ്യാപാരസ്ഥാപനങ്ങള്‍ ആക്രമിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ആഹ്വാനം ചെയ്തെന്ന വ്യാജവാര്‍ത്ത സിപിഎം പ്രചരിപ്പിച്ചതു സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: