അങ്കാറ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം. റഷ്യ തിരിച്ചടിക്കുമെന്നും ഇത് വലിയ അശാന്തിക്ക് ഇടയാക്കുമെന്നുമുള്ള ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. ഐഎസ് മൂലമുള്ള അശാന്തി നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ഭീഷണി.
ചൊവ്വാഴ്ചയാണ് അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് റഷ്യയുടെ സുഖോയ് 24 വിമാനം തുര്‍ക്കി വെടിവച്ചിട്ടത്. സിറിയയില്‍ ഐസിനെതിരെ വ്യോമാക്രമണം നടത്തുന്ന വിമാനങ്ങളില്‍ ഒന്നാണ് തുര്‍ക്കി തകര്‍ത്തത്. ഇത് പിന്നില്‍ നിന്നുള്ള കുത്തായിപ്പോയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുടിന് പ്രതികരിച്ചത്.
ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന് മുന്നറിയിപ്പ് നല്കി. എന്നാല്‍ തങ്ങള്‍ തുര്‍ക്കിക്ക് ഒപ്പമാണെന്നും അതിര്‍ത്തി ലംഘിച്ചതിനാലാണ് റഷ്യന്‍ വിമാനം തകര്‍ത്തതെന്നുമാണ് നാറ്റോ സഖ്യം മേധാവി ജീന്‍സ് സ്റ്റോള്‍ട്ടണ്‍ബെര്‍ഗ് പറഞ്ഞത്. സിറിയക്കു മേല്‍ റഷ്യന്‍ വിമാനങ്ങളും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വിമാനങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
എന്നാല്‍ നയതന്ത്ര പരമായി റഷ്യയെ തണുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാറ്റോ.
പതിനേഴു സെക്കണ്ടിനുള്ളില്‍ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് ഒരു മൈലിലേറെ അകത്തു കടന്നുവെന്നാണ് തുര്‍ക്കിയുടെ വാദം. തുര്‍ക്കി റഷ്യന്‍ വിമാനം എഫ് പതിനാറ് വിമാനമയച്ചാണ് തകര്‍ത്തത്. രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ കസ്റ്റഡിയിലാണ്. ഒരാളെ തുര്‍ക്കി വിമതര്‍ വധിച്ചതായും പറയപ്പെടുന്നു.
ഇനി റഷ്യയുടെ മിസൈല്‍ കപ്പല്‍ തുര്‍ക്കിക്കടുത്ത് ലതാകിയയില്‍ നങ്കരൂരമിടും. സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന ബോംബര്‍വിമാനങ്ങള്‍ക്ക് ഇനി റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കും. റഷ്യന്‍ സൈനിക വക്താവ് ജനറല്‍ സെര്‍ജി റസ്കോയി പറഞ്ഞു. ഞങ്ങള്‍ക്ക് തടസമാകുന്ന എല്ലാം ഞങ്ങള്‍ ഇനി തകര്‍ക്കും. അദ്ദേഹം തുടര്‍ന്നു.
അതിനിടെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുഎസ്, ഫ്രാന്‍സ് എന്നീരാജ്യങ്ങളുമായി സഹകരിച്ച് വ്യോമാക്രമണം നടത്തുമെന്ന് റഷ്യ. പാരീസിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി യൂറോപ്യന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇതുവ്യക്തമാക്കിയത്.
ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങളെകൂടി പങ്കെടുപ്പിക്കുന്നതാണ്. ലോകത്തുനിന്നും ഭീകര പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ശ്രമമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാഡേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: