ഫട്ടോര്‍ദ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടം സമനിലയില്‍. എഫ്സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള പോരാട്ടമാണ് 1-1ന് സമനിലയില്‍ കലാശിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 55-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് വിക്ടര്‍ മെന്‍ഡിയിലൂടെ ലീഡ് നേടി. എന്നാല്‍ 80-ാം മിനിറ്റില്‍ റെയ്നാള്‍ഡോ ഗോവക്കായി സമനില ഗോള്‍ കണ്ടെത്തി. കളി സമനിലയില്‍ കലാശിച്ചെങ്കിലും 12 കളികളില്‍ നിന്ന് 19 പോയിന്റുമായി എഫ്സി ഗോവ രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 കളികളില്‍ നിന്ന് 17 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.
കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയത്. അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് കോര്‍ണര്‍. സിലാസ് എടുത്ത കോര്‍ണറിന് ലോപ്പസ് തലവച്ചെങ്കിലും ലിയോ മൗറ രക്ഷപ്പെടുത്തി. 10-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും വലകുലുങ്ങിയില്ല. 14-ാം മിനിറ്റില്‍ നോര്‍ത്ത് ഇൗസ്റ്റിന് വീണ്ടും അവസരം.
എന്നാല്‍ ഡാഡ്സെയുടെ ഇടംകാലന്‍ ഷോട്ട് നേരെ കാട്ടിമാണിയുടെ കയ്യിലേക്ക്. 21-ാം മിനിറ്റില്‍ പരിക്കേറ്റ ഡാഡ്സെയെ പിന്‍വലിച്ച് വിക്ടര്‍ മെന്‍ഡി നോര്‍ത്ത് ഈസ്റ്റിനായി കളത്തിലെത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വല കുലുക്കാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിക്ടോറിനോ ഫെര്‍ണാണ്ടസിന് പകരം സീക്കോ നാരായണ്‍ ദാസിനെ കളത്തിലെത്തിച്ചു. 51-ാം മിനിറ്റില്‍ ഗോവയുടെ ശ്രമം രഹ്നേഷിന്റെ അത്യുജ്ജ്വല പ്രകടനത്തിന് മുന്നില്‍ വിഫലമായി. ജോനാഥന് ലൂക്കയുടെ തകര്‍പ്പന്‍ വലംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന് കോര്‍ണറിന് വഴങ്ങിയാണ് രഹ്നേഷ് രക്ഷപ്പെടുത്തിയത്.
55-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോവന്‍ വല കുലുക്കി. സിമാവോ എടുത്ത കോര്‍ണര്‍ കിക്ക് ബുള്ളറ്റ് ഹെഡ്ഡറിലൂടെ വിക്ടര്‍ മെന്‍ഡി വലയിലെത്തിക്കുകയായിരുന്നു. 66-ാം മിനിറ്റില്‍ സഞ്ജു പ്രധാനു പകരം ഹോളിചരണ്‍ നര്‍സാരിയും 72-ാം മിനിറ്റില്‍ വിക്ടര്‍ മെന്‍ഡിക്ക് പകരം നിക്കോളാസ് വെലസും നോര്‍ത്ത് ഈസ്റ്റിനായി കളത്തില്‍. 79-ാം മിനിറ്റില്‍ സബീത്തിന് പകരം പ്രണോയ് ഹാള്‍ഡര്‍ ഗോവക്കായി കളത്തിലെത്തി.
തൊട്ടടുത്ത മിനിറ്റില്‍ ഗോവ സമനില പിടിച്ചു. മൗറയുടെ പാസില്‍ നിന്ന് റെയ്നാള്ഡോയാണ് സമനില ഗോള്‍ നേടിയത്. പിന്നീട് അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വല കുലുങ്ങാതിരുന്നതോടെ കളി 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: