പനച്ചിക്കാട്: കുഴിമറ്റത്തും പരിസരപ്രദേശങ്ങളിലും മാലിന്യനിക്ഷേപം വ്യാപകമാകുന്നതായി പരാതി. ആളൊഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും മറ്റും രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുകയാണ് പതിവ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടങ്ങളില്‍ മാലിന്യനിക്ഷേപം കൂടുതല്‍ സജീവമായിരുന്നു. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും കുറ്റക്കാരെ പിടികൂടാന്‍ ജനകീയ സമിതികള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളും എടുത്തിരുന്നു. നാളുകള്‍ക്കുശേഷം ഇപ്പോള്‍ വലിയതോതിലാണ് മാലിന്യനിക്ഷേപം ഇവിടെ നടക്കുന്നത്. നെല്ലിക്കല്‍-കുഴിമറ്റം റോഡിലെ പാലത്തിനുസമീപം കഴിഞ്ഞദിവസം കോഴി മാലിന്യങ്ങള്‍ വലിയ തോതില്‍ തള്ളിയിരുന്നു.
വഴിയുടെ നടുക്ക് വീണു കിടക്കുന്ന മാലിന്യത്തിന്റെ ദുര്‍ഗന്ധംകാരണം ഇതിലെ നടക്കാന്‍ പോലും ആകാത്ത അവസ്ഥയാണ്. ചിങ്ങവനത്തും പരിസരങ്ങളിലുമുള്ള കടകളിലെ മാലിന്യമാണ് ഇത്തരത്തില്‍ രാത്രിയില്‍ രാത്രിയില്‍ കൊണ്ടുവന്ന് തള്ളുന്നത്. കൂടാതെ ദൂരെസ്ഥലങ്ങളില്‍ നിന്നുപോലും മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നു. പുലര്‍ച്ചെയോടെ വാഹനങ്ങള്‍ ഇവിടെ വന്നുപോകുന്നുണ്ടെന്ന് പ്രദേശവാസികളും പറയുന്നു. മാലിന്യനിക്ഷേപം സ്ഥിരമായി നടക്കുന്ന ഈ പാലത്തിനുസമീപം ആളൊഴിഞ്ഞ പ്രദേശമാണ്. ഇതു മാലിന്യം തള്ളാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സഹായകവും ആകുന്നു. ചിങ്ങവനത്ത് നിലവില്‍ രണ്ടുമേല്പ്പാലങ്ങളുടെ നവീകരണം ഒരുമിച്ചു നടക്കുകയാണ്. ഇതിനാല്‍ പരുത്തുംപാറ, പനച്ചിക്കാട്, നെല്ലിക്കല്‍, വെള്ളൂത്തുരുത്തി ഭാഗങ്ങളിലെ നിരവധി ആളുകളാണ് ഈ വഴിയെ ആശ്രിയിക്കുന്നത്. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ മൂക്കും പൊത്തിയാണ് ഇതുവഴി കടന്നുപോകുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട രാത്രികാല പെട്രോളിംങ് കൂടുതല്‍ ശക്തമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: