എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ പാതയിലെ വണ്‍വേ സംവിധാനം അട്ടിമറിക്കാന്‍ പോലീസ് നീക്കം.
തീര്ത്ഥാടനമാരംഭകാലത്ത് ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം ശക്തമായി നടപ്പാക്കിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുചക്രവാഹനങ്ങളും മറ്റ് ചില വലിയ വാഹനങ്ങളും പല സമയങ്ങളിലായി കടത്തിവിടുന്നത്.
ഗതാഗതനിയന്ത്രണവും, അപകടങ്ങള്‍ ഒഴിവാക്കാനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി പേട്ടതുള്ളാനുമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ വണ്‍വേ ഏര്‍പെടുത്തിയത്. വണ്‍വേ വിജയകരമായി നടപ്പാക്കിയതിന് പോലീസ് ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ അത് അട്ടിമറിക്കാന്‍ ചില പോലീസുകാരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ മാത്രം വണ്‍വേ സംവിധാനത്തില്പെടുത്തി വഴിതിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.
പേട്ടതുള്ളല്‍ പാത പൂര്‍ണ്ണമായും വാഹനവിമുക്തമാക്കണമെന്ന ഹൈന്ദവ സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായത്. ഈ നടപടി തന്ത്രപരമായി അട്ടിമറിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നതെന്ന് ഹൈന്ദവ സംഘടനാ നേതാക്കളായ ഹരികൃഷ്ണന് കനകപ്പലം, ടി.കെ. കൃഷ്ണന്‍കുട്ടി, എസ്. മനോജ്, പി.ആര്. രതീഷ്, കെ.ആര്. സോജി, ബിജി കല്യാണി എന്നിവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: