ചേര്‍ത്തല: ഒറ്റമശേരിയില്‍ നടന്ന കണിച്ചുകുളങ്ങര മോഡല്‍ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന. അന്ധകാരനഴി തയ്യില്‍ പോള്‍സണ്‍, ഒപ്പമുണ്ടായിരുന്ന ചേര്‍ത്തല സ്വദേശി വിജേഷ് എന്നിവരെയാണ് തമിഴ്നാട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ കാട്ടുങ്കല്‍ തയ്യില്‍ ജോണ്സണ്(40), 19-ാം വാര്‍ഡില്‍ കളത്തില്‍ ജസ്റ്റിന് സൈറസ്(സുബിന്-27) എന്നിവരെ ഒറ്റമശേരിയില്‍ ലോറി കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം വാഹനാപകടം എന്ന് കരുതിയ സംഭവം ഒരു ദിവസം കഴിഞ്ഞാണ് ആസൂത്രിതമായ കൊലപാതകം ആണെന്ന് തെളിഞ്ഞത്. പോള്‍സണ്‍ ജോണ്സണുമായുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോണ്‍സണിനായി ക്വട്ടേഷന്‍ മാഫിയ ഒരുക്കിയ കെണിയില്‍ നിരപരാധിയായ സുബിനും പെടുകയായിരുന്നു.
സംഭവദിവസം തന്നെ ലോറി ഡ്രൈവര്‍ ചേര്‍ത്തല നഗരസഭ പത്താം വാര്‍ഡില്‍ ഇല്ലത്തുവെളി സിബു(38)വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന് രണ്ടാഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് തമിഴ്നാട്ടില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി സൂചന ലഭിച്ചത്. കുത്തിയതോട് സിഐ കെ.ആര്. മനോജ്, പട്ടണക്കാട് എസ്ഐ അജയമോഹന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോള്‍സന്റെ സഹോദരന് ടാലിഷ്, പിടിയിലായ വിജേഷിന്റെ സഹോദരന് അജേഷ് എന്നിവര്‍ കൂടി കേസില്‍ പിടിയിലാകുവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: