പാനൂര്‍: ചൊക്ലി ഓറിയന്റല്‍ സ്കൂളിനടുത്ത് ചന്ദ്രകാന്തത്തില്‍ ലളിതയുടെ വീട്ടിലെ കിണററിലാണ് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ എണ്ണയുടെ ഉറവ രൂപപ്പെട്ടത്. കിണറിന്റെ അടുത്ത് രൂക്ഷമായ പെട്രോളിന്റെ ഗന്ധം അനുഭവപ്പെടുകയും െവള്ളം ചൂടാക്കുബോള് തീവെള്ളത്തിലേക്ക് കയറി കത്തുകയുമാണ്. കഴിഞ്ഞ മെയ് മുതലാണ് ഇതിന് തുടക്കം. ഇതിന് മുമ്പ് സ്കൂളിലേക്കും അടുത്ത ഷോപ്പുകളിലെക്കും കുടിവെള്ളം കൊണ്ടുപോയിരുന്നത് ഈ കിണറ്റില്‍ നിന്നായിരുന്നു ഈ മാറ്റം കണ്ടതിനുശേഷം കേരള വാട്ടര്‍ അതോറിറ്റിയിലും റിജീയണല്‍ ലബോറട്ടറി ടെക്സ്റ്റെല്‍ കമ്മിറ്റിയിലും വെള്ളം രാസപരിശോധനയ്ക്ക് വിധയമാക്കിയപ്പോള്‍ വെള്ളത്തില്‍ പെട്രോളിയത്തിന്റെ അംശം കലര്‍ന്നിട്ടുണ്ട്, ഉപയോഗപ്രദമല്ല എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് ഈ ഉറവ എന്നാണ് വീട്ടുകാരുടെ നിഗമനം. എന്നാല്‍ പരിസരത്തുള്ള മറ്റ് കിണറുകളില്‍ ഒന്നുമില്ലാതെ എങ്ങെനെ ഈ കിണറില്‍ മാത്രം പമ്പില്‍ നിന്നുള്ള ഉറവയെത്തുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറയാന്‍ ആര്‍ക്കും സാധിക്കുന്നില്ല
ചൊക്ലി പോലീസ് സ്റ്റേഷനിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചൊക്ലി പഞ്ചായത്തിലും ജില്ലാ കലക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് ലളിതയും മകന് ലിഖിന്‍ ചന്ദ്രനും. ഇവര്‍ ഇപ്പോള്‍ ആറു മാസമായി ബന്ധുവീട്ടിലാണ് താമസം. എന്താണ് പോംവഴി എന്നറിയാതെ അനിശ്ചിതത്വത്തിലാണ് വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: