കൊല്ലം: അറിവിന്റെ പുത്തന്‍സങ്കേതങ്ങള്‍ തുറന്ന് വിജ്ഞാനത്തിന്റെ മഹാപ്രതിഭകളെ പരിചയപ്പെടുത്തുന്ന സംസ്ഥാന ശാസ്ത്രോത്സവം ഇന്ന് മൂന്നാം ദിനത്തിലേക്ക്. ഇന്നലെ അഞ്ചുവേദികളിലായി നടന്ന മത്സരങ്ങളില്‍ അയിരത്തിയഞ്ഞൂറോളം കുട്ടികളാണ് പങ്കെടുത്തത്. രാവിലെ 9.30നാണ് മത്സരങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പല വേദികളിലും അത് പത്തും പത്തരയുമായി. ക്രമീകരണങ്ങളിലെ അപാകത മത്സരങ്ങളെ കാര്യമായി ബാധിച്ചില്ല.
എന്നാല്‍ വേദികള്‍ കണ്ടെത്തിയെടുക്കാനാകാതെ വൈകി വന്നവര്‍ വിഷമിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ ബാധ്യതപ്പെട്ട അധ്യാപകരും മറ്റും മൗനം പാലിച്ചതായി ആക്ഷേപമുണ്ട്. ഐടി മേള നടക്കുന്ന പ്രധാനവേദിയായ തേവള്ളി മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്നും ട്രാന്സ്പോര്ട്ടേഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലേക്കും ബസുകള്‍ സര്‍വീസിനായി സജ്ജമാക്കിയിരുന്നെങ്കിലും ബസുകള്‍ നിറയാതെ പോകാനാവില്ലെന്ന സംഘാടകരുടെ നിലപാട് കാരണം പലരും സ്വന്തം നിലക്ക് അടുത്ത വേദികളിലേക്ക് മത്സരാര്‍ത്ഥികളുമായി പോകുകയായിരുന്നു.
വേദികള്‍ക്ക് ഇടയിലെ ദൂരവ്യത്യാസം ഒപ്പമുണ്ടായിരുന്നവരെ ചില്ലറയൊന്നുമല്ല വലച്ചത്. പ്രധാനവേദിക്ക് സമീപം ഭക്ഷണശാലയായി പ്രവര്‍ത്തിക്കുന്ന മലയാളിസമാജം സ്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു കിലോമീറ്റര്‍ വ്യത്യാസത്തില്‍ സെന്റ് ജോസ്ഫ് കോണ്‍വന്റ് സ്കൂളും മൂന്ന് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ക്രിസ്തുരാജ് സ്കൂളും അതിന് തൊട്ടടുത്തായി എസ്എന്‍ സെന്‍ട്രല്‍ സ്കൂളും വേദികളായി നിശ്ചയിച്ചത് വ്യാപകമായ പരാതികള്‍ക്ക് കാരണമായിട്ടുണ്ട്.
ശാസ്ത്രമേള നടക്കുന്ന സെന്റ് അലോഷ്യസ് സ്കൂളിലെ മത്സരാര്‍ത്ഥികളും ഒപ്പം വന്നവരും ഭക്ഷണം കിട്ടാതെ വലഞ്ഞു. മിക്ക വേദികളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഒടുവില്‍ ഭക്ഷണപ്പൊതികള്‍ കൊടുത്തുവിടുന്നതായിരുന്നു കണ്ടത്. അതാകട്ടെ അധ്യാപകര്‍ക്ക് തികയാതെയും പോയി. എന്നാല്‍ ഇതിന്റെ പേരില്‍ തര്‍ക്കങ്ങളോ സംഘര്‍ഷമോ ഉണ്ടായില്ലെന്നതാണ് എടുത്തുപറയേണ്ട സംഗതി.
ഗണിതശാസ്ത്രമേളയില് ഇന്നലെ വിജയിച്ചവരുടെ തത്സമയ നിര്‍മാണങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. വിഎച്ച്എസ്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ക്കുള്ള തല്‍സമയ മത്സരം ഇന്ന് രാവിലെ 10ന് നടക്കും. എസ്എന്‍ സെന്‍ട്രല്‍ സ്കൂളിലെ പ്രവര്‍ത്തിപരിചയമേളയില്‍ ഇന്ന് രാവിലെ 9.30ന് വര്‍ക്കിങ് മോഡല്‍, 10ന് സ്റ്റില്‍ മോഡല്‍, 11ന് അഭിമുഖം പ്രദേശികചരിത്രം എന്നിവയും തേവള്ളി മോഡല്‍ ഗവ.എച്ച്എസ്എസില്‍ ഐടി മേളയില്‍ മലയാളം ടൈപ്പിങും 10ന് ഐടി ക്വിസും 11ന് വെബ്പേജ് ഡിസൈനിങുമാണ് മത്സരഇനങ്ങള്‍. നാളെയാണ് മേള സമാപിക്കുക.
ശാസ്ത്രലോകത്ത് മുതല്‍ക്കൂട്ടായി സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍
കൊല്ലം: ഇന്നലെ കൊല്ലത്ത് നടന്ന സംസ്ഥാനശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രവൃത്തി പരിചയമേളയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യയമായത് സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളായിരുന്നു. ശാസ്ത്രലോകത്ത് അവരവരുടെതായ കഴിവ് തെളിയിച്ച് അവര്‍ ബാഹ്യവൈകല്യങ്ങളെ മറന്ന് പ്രവര്‍ത്തിച്ചു. ഇന്നലെ നടന്ന ക്ലേമോഡല്‍ മത്സരത്തില്‍ അവരുടെ വിഷയം ലാളനയായിരുന്നു. വിഷയം കേട്ടവര്‍ അത്യുത്സാഹത്തോടെ മത്സരത്തിലേക്ക് ഇറങ്ങിച്ചെന്നു.
അമ്മ മകനെ മടിയിലിരുത്തി കൊഞ്ചിക്കുന്നതും അച്ഛന്റെ സ്നേഹവാത്സല്യവും അവരുടെ കലാവിരുന്നില്‍ പ്രവൃത്തി പരിചയമേളയുടെ മാറ്റ് കൂട്ടി. വൈകല്യങ്ങളില്‍ തളരാത്ത അവരുടെ മനസ്സിനെ കണ്ണിമ ചിമ്മാതെ നോക്കിനിന്ന കാണികളും ജഡ്ജസും അവര്‍ക്ക് അവരുടെ ഭാഷയില്‍ ആവേശം നല്കി. സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളുടെ എഴുപത് ശതമാനത്തോളം സാന്നിദ്ധ്യമുണ്ടായിരുന്നു. ക്ലേ നിര്‍മ്മാണം മാത്രമല്ല നൂല്കൊണ്ടും അവര്‍ കലാവിരുന്ന് തീര്‍ത്തു. കുട നിര്‍മ്മാണത്തിലും തുണിയില്‍ നൂല്കൊണ്ടവര് ചിത്രങ്ങളും വരച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: