തൃശൂര്‍: തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന് സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനി ടീച്ചറെത്തി. ഇരുവരും അരമണിക്കൂറോളം സംസാരിച്ചു. താന്‍ തെറ്റുകാരിയാണെന്ന രീതിയില്‍ പ്രചാരണം ഉണ്ടായതുകൊണ്ട് മാത്രമാണ് ചില കാര്യങ്ങള്‍ പറയേണ്ടി വന്നതെന്ന് വിലാസിനി ടീച്ചര്‍ പറഞ്ഞു.
അഴീക്കോടിനെ വേദനിപ്പിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും കൂടെ വന്നാല്‍ പൊന്നു പോലെ നോക്കിക്കൊള്ളാമെന്നു ടീച്ചര്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാനായതു ഭാഗ്യമെന്ന് അഴിക്കോട് പ്രതികരിച്ചു. പനീര്പ്പൂക്കളുമായാണു ടീച്ചര്‍ ആശുപത്രിയിലെത്തിയത്. നാല്‍പ്പത്തിയാറു വര്‍ഷത്തിനു ശേഷമാണ് ഇരുവരും നേരില്‍ കാണുന്നത്.
വിലാസിനി ടീച്ചറല്ലേയെന്ന ചോദ്യത്തോടെയായിരുന്നു അഴീക്കോട് ടീച്ചറെ സ്വീകരിച്ചത്. ടീച്ചറുടെ കൈകള്‍ കവര്‍ന്ന് വിഷമമില്ലേയെന്ന അഴീക്കോടിന്റെ ചോദ്യത്തിന് വിഷമമില്ലെന്നും ഇത് തന്റെ തലയിലെഴുത്താണെന്നുമായിരുന്നു ടീച്ചറുടെ മറുപടി. അഴീക്കോടുമായി പ്രണയത്തിലായിരുന്നെന്നും പ്രണയലേഖനങ്ങള്‍ അയച്ചിരുന്നെന്നും വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചെന്നും വിലാസിനി ടീച്ചര്‍ രണ്ടു വര്‍ഷം മുമ്പ് പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു.
തിരുവനന്തപുരത്ത് ബി. എഡ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് അഴീക്കോടുമായുള്ള പ്രണയത്തിന് തുടക്കം. 56 പ്രണയലേഖനങ്ങള്‍ അഴീക്കോട് തനിക്ക് അയച്ചിട്ടുണ്ടെന്നും ടീച്ചര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും താന്‍ അവ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ ടീച്ചര്‍ ഇതിലൊരണ്ണം പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തു.
വിവാഹത്തിന് പെണ്ണുകാണാന്‍ സുഹൃത്തുക്കളുമൊത്ത് ടീച്ചറുടെ വീട്ടില്‍ എത്തിയ അഴീക്കോട് അമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പിന്നീട് പറയുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ഇരുവരും കേസ് കൊടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: