കൊല്ലം: ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന്റെ(ഐആര്‍ഇഎല്‍) ചവറ യൂണിറ്റിനുവേണ്ടി ഭൂമിവിട്ടുകൊടുത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. മന്ത്രി ഷിബുബേബി ജോണ്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി.
കേന്ദ്ര ആണവോര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎലിന്റെ യൂണിറ്റ് കഴിഞ്ഞ് 45 വര്‍ഷമായി ചവറയില്‍ തീരമണല്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിനായി 1999 മുതല്‍ സ്വകാര്യ ഉടമകളില്‍നിന്ന് ഭൂമി വാങ്ങുന്നു. നഷ്ടപരിഹാരത്തിനു പുറമെ ഖനനം കഴിഞ്ഞ് ഭൂമി നികത്തി, പഴയ ഉടമകള്‍ക്ക് നല്‍കണമെന്നതാണ് ഇതുമായി ബന്ധപ്പെട്ട പാക്കേജിലെ വ്യവസ്ഥ. ഈ പാക്കേജ് 2011 വരെ കമ്പനി വിജയകരമായി നടപ്പാക്കിയിരുന്നു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണ്ടതിനാല്‍ ഭൂമി പഴയ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിന് ഇപ്പോള്‍ തടസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ 240ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഐആര്‍ഇഎല്‍ നല്‍കാനുള്ള ഭൂമിയില്‍ പുനരധിവാസം പ്രതീക്ഷിച്ച് വാടകവീടുകളില്‍ കഴിയുകയാണ്.
അതുകൊണ്ടുതന്നെ കമ്പനിക്ക് ഭൂമി വിട്ടു നല്കാന് ഭൂവുടമകള്‍ വിമുഖരാണ്. ഇത് ഐആര്ഇഎലിന്റെയും അസംസ്കൃത വസ്തുക്കള്‍ക്കായി കമ്പനിയെ ആശ്രയിക്കുന്ന സംസ്ഥാനത്തെ നിരവധി ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: