കൊച്ചി: തൊഴില്‍ വാഗ്ദാനം ചെയ്ത് ട്രെയിനിംഗിനായി പണം വാങ്ങി തട്ടിപ്പ് നടത്തുന്നു. ഐടി ഹബ്ബാകുവാന് വെമ്പല്‍കൊള്ളുന്ന കൊച്ചിയിലെ ചില ഐടി സ്ഥാപനങ്ങളാണ് എഞ്ചിനീയറിംഗ് ബിരുദധാരികളെ ട്രെയിനിംഗ് എന്ന പേരില്‍ ചൂഷണം ചെയ്യുന്നത്.
മാന്യമായ തൊഴിലും വേതനവും സ്വപ്നം കണ്ട് പഠിച്ചിറങ്ങുന്ന ബി.ടെക്, എംസിഎ ബിരുദധാരികളാണ് തൊഴില്‍ ചൂഷണത്തിന് ഇരയാകുന്നത്. മൂന്നുമാസത്തെ ട്രെയിനിംഗും അതുകഴിഞ്ഞാല്‍ േജാലിയുമാണ് സോഫ്റ്റ്വെയര് കമ്പനികളടെ വാഗ്ദാനം. ട്രെയിനിംഗ് കാലയളവില്‍ 18,000 രൂപ സ്റ്റൈപ്പന്റ്, ട്രെയിനിംഗ് അവസാനിക്കുമ്പോള്‍ മാസം 80,000 രൂപവരെ ശമ്പളം എന്ന പരസ്യം കണ്ട് എത്തുന്ന ബിരുദധാരികള്‍ ഐടി കമ്പനികളുടെ ചതിയില്‍ കുടുങ്ങുകയായി.
ട്രെയിനിംഗ് ഫീസായി 50,000 മുതല്‍ 80,000 രൂപ വരെ നല്‍കണം. ബിരുദധാരികള്‍ ചോദിക്കുന്ന തുക ട്രെയിനിംഗ് ഫീസായി നല്‍കും. എന്നാല്‍ ട്രെയിനിംഗ് പരിധി അനന്തമായി നീളും. മൂന്നുമാസം എന്നത് ഒരുവര്ഷംവരെയാകും. സ്റ്റൈപ്പന്റ് പതിനയ്യായിരം പറഞ്ഞിടത്ത് എണ്ണായിരമായി മാറുന്നു. ഇതിനിടെ സ്ഥാപനങ്ങളിലെ കെട്ടിക്കിടക്കുന്ന ജോലികള്‍ മുഴുവന്‍ ഇവരെക്കൊണ്ട് ചെയ്തുതീര്‍ക്കും. പിന്നീട് സ്ഥിരം ജോലി ആവശ്യപ്പെട്ടാല്‍ ട്രെയിനിംഗ് തൃപ്തികരമല്ല, ആറുമാസംകൂടി കഴിയട്ടെ എന്നായിരിക്കും മറുപടി.
അല്ലെങ്കില്‍ ഞങ്ങളുടെതന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാമെന്ന് പറയുന്നു. ഇങ്ങനെ മാറ്റിയാല്‍ അവിടെയും ട്രെയിനിംഗ് തന്നെ. ഇങ്ങനെ മനംമടുത്ത് നിരാശയോടെ പലരും ജോലി ഉപേക്ഷിക്കുന്നു.
ചൂഷണം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കോളേജുകളില്വച്ചുതന്നെ പ്ലേസ്മെന്റ് എന്ന പേരില്‍ ഈ തട്ടിപ്പിന് തുടക്കംകുറിക്കുന്നു. ആറുമാസം മുതല്‍ ഒന്നും രണ്ടും വര്‍ഷംവരെ ജോലി നോക്കിയാലും ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കാതെയാണ് പലരും സ്ഥാപനം വിടുന്നത്. എന്നാല്‍ ഉന്നതവിദ്യാഭ്യാസം നേടിയവരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ പോലും ഇതിനെതിരെ ഒരു പരാതിപോലും നല്കാന് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: