പാലക്കാട്: സ്വാമി വിവേകാനന്ദന്റെ കേരള യാത്രയുടെ 123-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് മുതല്‍ കന്യാകുമാരി വരെ വിവേകാനന്ദ സ്മൃതി സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് ചിന്മയാമിഷനില്‍ നടക്കുന്ന ചടങ്ങില്‍ യാത്രയുടെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദ പുരി നിര്‍വ്വഹിക്കും.
തുടര്‍ന്ന് കേരള നവോത്ഥാനം- സ്വാമി വിവേകാനന്ദന് മുതല്‍ സ്വാമി ചിന്മയാനന്ദന് വരെ എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തെ ആല്‍ത്തറയില്‍ സ്വീകരണം നല്‍കും. 5.30ന് ഈശ്വരചന്ദ്ര വിദ്യാലയത്തില്‍ പ്രഭാഷണം നടക്കും. നാളെ രാവിലെ 10ന് അശ്വത്ഥമാവ് മുതല്‍ അമൃതസ്യപുത്ര വരെ എന്ന വിഷയത്തില്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതനില്‍ മാടമ്പ് കുഞ്ഞികുട്ടന്റെ സാന്നിദ്ധ്യത്തില്‍ സംവാദം നടക്കും.
29 ന് ഇരിങ്ങാലക്കുട വിവേകാനന്ദ ഐഎഎസ് അക്കാദമിയില്‍ സ്മൃതി യാത്രക്ക് സ്വീകരണം നല്‍കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യഷാജു അധ്യക്ഷതവഹിക്കും. നിലമ്പൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ 11ന് ആദര്‍ശ കുടുംബ സഭയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂരില്‍ സ്വീകരണം നല്‍കും. 3ന് രാവിലെ 11ന് ഭാരത് വികാസ് പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ബോട്ട് ജെട്ടിയലുള്ള വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും.
ഡിസംബര്‍ 5ന് സ്വാമി വിവേകാനന്ദ- ചട്ടമ്പിസ്വാമി സമാഗമം എന്ന വിഷയത്തില്‍ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രാഭാഷണം നടക്കും. 13 മുതല്‍ 22 വരെ തിരുവനന്തപുരം രാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ അനന്തപുരി വാസത്തെ അനുസ്മരിച്ച് വിവേകാനന്ദ നവരാത്രി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: