കൊച്ചി: ചില മദ്രസകളിലെ ബാല ലൈംഗിക പീഡനം തുറന്നുകാട്ടിയ പത്രപ്രവര്‍ത്തക വി.പി. റജീനയക്ക് നേരെ വധഭീഷണി വരെ ഉയര്‍ന്നിട്ടും നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. വി.ടി. ബല്‍റാം, എം.ബി. രാജേഷ്, പി.സി. വിഷ്ണുനാഥ് തുടങ്ങി ഒരുപറ്റം കോണ്‍ഗ്രസ്, ഇടതു പക്ഷ നേതാക്കളാണ് ഫേസ് ബുക്കു വഴി വലിയവലിയ അഭിപ്രായങ്ങള്‍ തട്ടിവിടുന്നത്. റജീനയ്ക്കു നേരെ ഇത്രയും പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടും ഇക്കൂട്ടരുടെ നാവ് ഇതുവരെ പൊന്തിയിട്ടില്ല.
കോടാനു കോടി ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതില്‍ ഒരക്കൗണ്ടില്‍ നിന്ന്, അതും അമേരിക്കയിലെ, മാനഭംഗ ഭീഷണി വന്നുവെന്ന് പറഞ്ഞ് ഒരു നാലാംകിട കന്നടസാഹിത്യകാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടപ്പോള്‍ മോദി ഭരണത്തിലെ അസഹിഷ്ണുതയെന്ന് നിലവിളിച്ച ഒരാളും റജീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കണ്ടില്ല. കല്‍ബുര്‍ഗി, പന്‍സാരെ വധം, പെരുമാള്‍ മുരുകന് സംഭവം, ഗിരിഷ് കര്‍ണ്ണാടിന് ഭീഷണി തുടങ്ങിയ വിഷയങ്ങളില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയ ഇവരാരും റജീനയുടെ ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി ഒന്നും പറയുന്നില്ല.
രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും സനാതന്‍ സന്സ്ഥയെപ്പോലുള്ള, അതും ഹിന്ദു സമൂഹത്തില്‍ യാതൊരു ജനപിന്തുണയും ഇല്ലാത്ത തീവ്ര ഹിന്ദു സംഘടനയാണെന്ന് പുറത്തുവന്നിട്ടും ആര്‍എസ്എസിനും അത് നേതൃത്വം നല്കുന്ന പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരായ ആക്രോശം ഇക്കൂട്ടര്‍ കുറച്ചിട്ടില്ല. അവയുടെ പേരില്‍ ഇപ്പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ക്ഷേേത്രാല്സവ സമാപന ദിവസം വന്‍തോതില്‍ വ്യഭിചാരമാണ് നടക്കുന്നതെന്ന് എഴുതിവച്ചയാളാണ് പെരുമാള്‍ മുരുകന്. ജനങ്ങളുടെ, പ്രത്യേകിച്ച് ക്ഷേത്രത്തില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഹിന്ദുക്കളുടെ വികാരങ്ങളെയാണ് മുറിവേല്‍പ്പിച്ചത്. ഇത് വിവാദമായി. ഇതിന്റെ പേരില്‍ താന്‍ എഴുത്തു നിര്‍ത്തിയെന്നാണ് പെരുമാള്‍ പറയുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുരുകനു വേണ്ടി ഇറങ്ങിയ കേരളത്തിലെ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും റജീനയുടെ രക്ഷയ്ക്ക് എത്തിയതായി കാണുന്നില്ല. താന്‍ നേരിട്ട് അനുഭവിച്ച ക്രൂരതകള്‍ തുറന്നു പറയാന്‍ അവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
നൂറു കണക്കിന് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കുകയും നൂറുകണക്കിന് ഹിന്ദുക്കളെ കൊല്ലുകളും മതംമാറ്റുകയും ചെയ്ത മതവെറിയനായ ടിപ്പുസുല്‍ത്താന്റെ പേര് ബെംഗളൂരു വിമാനത്താവളത്തിന് ഇടണമെന്നു പറഞ്ഞ ഗിരീഷ് കര്‍ണ്ണാടിനെ നിരവധി പേര് ചോദ്യം ചെയ്തിരുന്നു. ആരോ കര്‍ണ്ണാടിന് എതിരെ ഭീഷണി മുഴക്കിയതിനും പഴി കേട്ടതു മുഴുവന്‍ മോദിയും ഹിന്ദു സംഘടനകളുമാണ്. ഇവിടെ റജീനയുടെ ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിച്ച മതശക്തികള്‍ അവരെ തേജോവധം ചെയ്യുകയാണ് ഉണ്ടായത്. ഒറ്റപ്പെട്ട ഭീഷണിയൊന്നുമല്ല, ഭീഷണികളുടേയും അശഌല കമന്റുകളുടേയും ആക്രോശങ്ങളുടേയും കുത്തൊഴുക്കാണ് അവര്‍ നേരിട്ടത്. എന്നിട്ടും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെഅപ്പോസ്തലന്മാര് അനങ്ങിയിട്ടില്ല. കാരണം ലളിതം, ഇവിടെ പ്രതിസ്ഥാനത്ത് ഹിന്ദുക്കളല്ല എന്നതു തന്നെ.
കോഴിക്കോട് ഫാറൂഖ് കോളേജിലെ ലിംഗ വിവേചന പ്രശ്നത്തിലും ഇതുതന്നെ അവസ്ഥ. ബുദ്ധീജീവികള്‍ മിണ്ടിയില്ല. ആകെ അജിതയുടെ നേതൃത്വത്തിലാണ് അവിടെ വിവേചനത്തിന് എതിരെ സമരം നടന്നത്. മാത്രമല്ല വിവേചനത്തിന് എതിരെ വായിട്ടലയ്ക്കുന്നവരെക്കൊണ്ട് ഫാറൂഖ് കോളേജിനു വേണ്ടി മാതൃഭൂമിയില്‍ എഴുതിയ്ക്കുകയും ചെയ്തു. ഇന്ന് പ്രമുഖ ചരിത്രകാരനാണ് അവിടെ നടന്ന സമരം ഗൂഡാലോചനയുടെ ഫലമാണെന്ന് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ലിംഗവിവേചനം നടന്നത് ഏതെങ്കിലും ഹിന്ദു സ്ഥാപനങ്ങളില്‍ ആയിരുന്നെങ്കില്‍ മാതൃഭൂമിയടക്കം ആ സ്ഥാപനത്തെ എഴുതി നശിപ്പിച്ചേനേ. ഇടതു പക്ഷം സമരം ചെയ്ത് മുടിച്ചേനേ.
റജീനയെ കാണാത്തതെന്തുകൊണ്ട്? ബിജെപി
തൃശൂര്‍: രാഹുല്‍ പശുപാലന്റെയും രശ്മിയുടേയും സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചവരൊന്നും മദ്രസ അധ്യാപകന്റെ പീഢനം വെളിപ്പെടുത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന മാധ്യമപ്രവര്‍ത്തക കെ.പി.റജീനയെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. അസഹിഷ്ണുതയുടെ പേരില്‍ ഏകപക്ഷീയമായ പ്രചരണം മാത്രമാണ് ഇത്തരക്കാര്‍ നടത്തുന്നത്.
പോലീസ് നിയമനത്തട്ടിപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. ആഭ്യന്തര മന്ത്രിക്കെതിരായ കേസ് പോലീസുകാര്‍ തന്നെ അന്വേഷിക്കുന്നത് അപഹാസ്യമാണ്. വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: