ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രസ്താവനയില്‍നിന്ന് പി. ചിദംബരം പിന്നോട്ടുപോയി. കേരളത്തിന്റേത് ഉപതെരഞ്ഞെടുപ്പ് ആശങ്കയെന്ന പ്രസ്താവനയാണ് ചിദംബരം പിന്‍വലിച്ചിരിക്കുന്നത്. അതേസമയം സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്ന പ്രസ്താവന പിന്‍വലിച്ചിട്ടില്ല.
ചിദംബരത്തിനെതിരെ കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചുകൊണ്ട് വിശദികരണ കുറിപ്പ് ഇറക്കിയത്.
ഇന്നലെ തമിഴ്നാട് കോണ്‍ഗ്രസ് ഘടകം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലായിരുന്നു കേരളത്തിനെതിരെ പരസ്യ നിലപാടുമായി കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം രംഗത്തെത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക അടിസ്ഥാനമില്ലാത്തതാണ്. കേരളത്തിലെ നേതാക്കള്‍ ഇത്തരം ആശങ്ക സൃഷ്ടിക്കുന്നത് പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഉപതെരഞ്ഞെടുപ്പ് ഇപ്പോഴുണ്ടായില്ലെങ്കില് ഇത്തരം ആശങ്ക ഉണ്ടാകുമായിരുന്നില്ലെന്നുമാണ് ചിദംബരം പറഞ്ഞത്. ഈ ഭാഗം അനാവശ്യമായിരുന്നുവെന്ന തിരുത്തലോടെയാണ് ചിദംബരം പിന്‍വലിച്ചിരിക്കുന്നത്.
എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതി നിയമിച്ച ഉന്നതാധികാര സമിതി ഫെബ്രുവരി രണ്ടാം വാരം റിപ്പോര്‍ട്ട് നല്‍കുമെന്നും ഇപ്പോഴത്തെ സാഹചര്യം വച്ച് തമിഴ്നാടിന് അനുകൂലമായിരിക്കും കോടതിവിധി എന്ന് തനിക്ക് ഉറപ്പുണ്ടെന്ന പ്രസ്താവന ചിദംബരം പിന്‍വലിച്ചിട്ടില്ല.
കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങള്‍ സാഹോദര്യവും പരസ്പര സഹകരണവും നിലനിര്‍ത്തിക്കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും വിശദീകരണ കുറിപ്പില്‍ ചിദംബരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: