ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി നാളെ വൈകിട്ട് അഞ്ചിന് ജില്ലയിലെ എല്ലാ താലൂക്കുകളിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന് വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകമ്മിഷന്റെ നിരീക്ഷകന് കെ. ജയകുമാര്‍ പറഞ്ഞു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറായ തഹസില്‍ദാരുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. 30 വരെ ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും കഴിയും. 2016 ജനുവരി ഒന്നിനോ അതിനുമുമ്പോ പതിനെട്ടുവയസു തികഞ്ഞവര്‍ക്ക് പേരു ചേര്‍ക്കാം.
സ്ഥലം മാറിപ്പോയവര്‍ക്ക് പുതിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. നിലവിലുള്ള പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ വീട്ടിലിരുന്നും 25 രൂപ ഫീസ് നല്കി അക്ഷയകേന്ദ്രങ്ങള്‍ വഴിയും പേരു ചേര്‍ക്കുകയും തിരുത്തല്‍ വരുത്തുകയും ചെയ്യാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക് കളക്ട്രേറ്റിലും താലൂക്ക് ഓഫീസിലും ഏര്‍പ്പെടുത്തിയ വോട്ടര്‍ സഹായകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഡിസംബര്‍ പത്തിനകം ആക്ഷേപങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കും.
അന്തിമ വോട്ടര്‍ പട്ടിക ജനുവരി 11ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടറുടെയോ തഹസില്‍ദാരുടെയോ ശ്രദ്ധയില്‍പ്പെടുത്താം-നിരീക്ഷകന് പറഞ്ഞു. പരാതികള്‍ നിരീക്ഷകനെയും(ഫോണ്‍: കെ. ജയകുമാര്‍, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് ഗവണ്മെന്റ് സെക്രട്ടറി-9497713966) അറിയിക്കാം.
ആലപ്പുഴ നഗരസഭയിലെ 43-ാം നമ്പര്‍ ബൂത്തിലെ 84 പേരുടെ വോട്ട് 49-ാം ബൂത്തിലെ പട്ടികയിലാണ് ഉള്‍പ്പെട്ടതെന്നും മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് വോട്ടു ചെയ്യേണ്ടിവരുന്നെന്നും ഇത്തരം പ്രശ്്നങ്ങള്‍ പരിഹരിക്കണമെന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പരാതിയില്‍ നടപടിയെടുക്കുമെന്ന് നിരീക്ഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: