മാവേലിക്കര: ചെട്ടികുളങ്ങരയില്‍ രണ്ടുവീടുകളും ഭജനമന്ദിരവും സിപിഎമ്മുകാര്‍ തകര്‍ത്തു. ഈരേഴതെക്ക് വേമ്പനാട് റയില്‍വെ ക്രോസിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഭജന മണ്ഡപം ആക്രമിച്ച് ആരാധന വിഗ്രഹങ്ങള്‍ തകര്‍ത്ത അക്രമി സംഘം സ്ഥാനീയ സമിതി സെക്രട്ടറി പാണൂര്‍ അഭിലാഷ്, പനാറയില്‍ ഗോപാലകൃഷ്ണന് എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ഹൈന്ദവ കരയോഗം സെക്രട്ടറി കാവിന്റെ പടീറ്റതില്‍ വിശ്വരാജ് (33), കൈത വടക്ക് സ്വദേശി രാജേഷ് (24) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീടുകള്‍ക്കും ഭജനമന്ദിരത്തിനും നേരെ ആക്രമണം നടന്നത്. ഒരാഴ്ച മുന്‍പ് കാട്ടുവള്ളില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തവെ മറ്റം തെക്ക് സ്ഥാനീയ സമിതി സെക്രട്ടറി അമ്പാടിയില്‍ അജയകുമാറിനും വെട്ടേറ്റിരുന്നു.
പ്രദേശത്തെ ചില സിപിഎം ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമങ്ങള്‍ നടത്തുന്നത്. ഹൈന്ദവ സംഘടനകളുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട സിപിഎം, പഞ്ചായത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ അക്രമം അഴിച്ചു വിടുകയാണ്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ നേട്ടം കൈവരിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ അറിയിച്ചു. സിപിഎം അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: