കായംകുളം: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചോദ്യം ചെയ്യാനായി തൃക്കുന്നപ്പുഴ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കായംകുളത്ത് ചോദ്യം ചെയ്തുവരുന്നു.
ജോലി വാഗ്ദാനം നല്കി വിവിധ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങാന്‍ ഇടനില നിന്നെന്ന് ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃക്കുന്നപ്പുഴ പാനൂര്‍ സ്വദേശി നൈസലാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായത്. ശരണ്യ നല്കിയ മൊഴിയിലെ വിവരങ്ങള്‍ നൈസല്‍ നിഷേധിച്ചിരിക്കുകയാണ്. തട്ടിപ്പിന് ഇരയായവര്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
ഭര്‍ത്താവിന്റെ പീഡനങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി കൊടുക്കുവാന്‍ വേണ്ടി ശരണ്യക്കൊപ്പം പോയിരുന്നതായി നൈസല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ തട്ടിയെടുത്ത പണം നൈസലും സംഘവും തന്റെ പക്കല്‍ നിന്നും കൈക്കലാക്കിയതായി ചോദ്യം ചെയ്യലില്‍ ശരണ്യപോലീസിനോട് പറഞ്ഞിരുന്നു.
ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്നും ശരണ്യ സീല്‍ കൈവശമാക്കിയതില് തനിക്ക് പങ്കില്ലെന്നും നൈസല്‍ പറഞ്ഞു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസുമായി നൈസലിന് നല്ല ബന്ധമുണ്ടെന്നും പ്രമുഖരായ നേതാക്കന്മാരുടെ സഹായവും നൈസലിന് ലഭിച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കേസില്‍ നിന്നും നൈസലിനെ രക്ഷപെടുത്തുവാനായി ഊര്‍ജ്ജിത ശ്രമം ഉന്നതങ്ങളില്‍ നടക്കുന്നതായിട്ടുള്ള സൂചനകളുണ്ട്. തട്ടിയെടുത്ത പണത്തിന്റെ ഏറിയ പങ്കും എവിടെയെന്ന ചോദ്യത്തിന് മുന്പില് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: