കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെപിസിസി നേരിട്ടിടപെട്ടിട്ടും പ്രശ്നപരിഹാരമായില്ലെന്ന് മാത്രമല്ല സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. കെപിസിസി ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പരസ്പരം ആരോപണ പ്രത്യാരോപണം നടത്താനാണ് എല്ലാവരും താല്പര്യം കാട്ടിയത്. സുധകരന്റെ പിടിവാശിയാണ് കണ്ണൂര്‍ കോര്‍പറേഷനിലേറ്റ പരാജയത്തിന് കാരണമെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. സുധാകര പക്ഷത്ത് കാലാകാലം ഉറച്ച് നിന്ന എംഎല്‍എമാരായ എ.പി.അബ്ദുള്ളക്കുട്ടിയും സണ്ണിജോസഫും സുധാകരനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സുധാകരന് തന്റെ ആശ്രിതരെ തിരുകിക്കയറ്റിയെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. മണ്ഡലത്തിന് പുറത്തുള്ള ജനസ്വാധീനമില്ലാത്ത സ്വന്തം ആശ്രിതരെയും മണല്‍ മാഫിയയില്പ്പെട്ടവരെയും മത്സരിപ്പിച്ചതാണ് പരാജയത്തിന് കാരണമായത്. കെ.സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയാണ് പി.കെ.രാഗേഷിനെ വിമതനാക്കിയത്. പി.കെ.രാഗേഷിന്റെ പിന്തുണയോടെ കോര്‍പറേഷനില്‍ അധികാരത്തിലെത്താനുള്ള സാധ്യത സുധാകരന്റെ പിടിവാശികൊണ്ടാണ് നഷ്ടമായത്. റിമോട്ട് കണ്ട്രോള് ഭരണത്തിലുള്ള ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്കാന് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷ് മുന്നോട്ട് വെച്ച ആവശ്യവും ഇതുതന്നെയായിരുന്നു. വിട്ടുവീഴ്ച ചെയ്യാതെ ധാര്‍ഷ്ട്യത്തോടെ സുധാകരന് സ്വീകരിച്ച നിലപാടാണ് സ്ഥിതി വഷളാക്കിയതെന്നും എ ഗ്രൂപ്പുകാര്‍ വാദിക്കുന്നു.
ജില്ലാതല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയില്‍ നിന്ന് തന്നെ ഇറക്കിവിട്ടുവെന്ന് എ ഗ്രൂപ്പ് നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് നേതൃത്വത്തിന് പരാതി നല്‍കിയത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നാണ് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന് പറയുന്നത്. സജീവ് ജോസഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയില്‍ അംഗമല്ലെന്നും തനിക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യമാണെന്നാണ് യോഗത്തില്‍ പറഞ്ഞതെന്നും സുരേന്ദ്രന് പറഞ്ഞു.
സുധാകരനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഐ ഗ്രൂപ്പും തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം സുധാകരനില്‍ അടിച്ചേല്പിക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണനുള്പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഐ ഗ്രൂപ്പ് വാദിക്കുന്നത്. രാമകൃഷ്ണന് വ്യക്തിഹത്യ നടത്തി തന്റെ വിശ്വാസ്യതയെ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് സുധാകരന് വാദിക്കുന്നു. പി.രാമകൃഷ്ണനുള്ള കോണ്‍ഗ്രസ്സില്‍ തുടരാന്‍ താല്പര്യമില്ലെന്നും സുധാകരന് കെപിസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം വിഴുപ്പലക്കല്‍ തുടരുമ്പോഴും സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: